08
Jan 2024
Thu
08 Jan 2024 Thu

ഗ്യാന്‍വാപി പള്ളിക്കടിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന പുരാവസ്തുവകുപ്പിന്റെ(എഎസ്ഐ)റിപോര്‍ട്ടുമായി പള്ളിയില്‍ അവകാശവാദമുന്നയിക്കുന്ന ഹിന്ദുത്വരുടെ അഭിഭാഷകന്റെ വാര്‍ത്താസമ്മേളനം. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ ആണ് പുരാവസ്തു വകുപ്പിന്റെ റിപോര്‍ട്ടുമായി വാര്‍ത്താസമ്മേളനം വിളിച്ച് ഇത്തരമൊരു അവകാശവാദമുന്നയിച്ചത്. പള്ളിയുടെ നിര്‍മിതിക്കടിയില്‍ വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടന്ന് പുരാവസ്തു വകുപ്പിന്റെ റിപോര്‍ട്ടിലുണ്ടെന്ന് ഇയാള്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുരാവസ്തു വകുപ്പ് നടത്തിയ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍(ജിപിആര്‍)സര്‍വേയില്‍ പള്ളിയുടെ നിര്‍മിതിക്കടിയില്‍ മറ്റൊരു നിര്‍മിതിയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടെന്നുമാണ് വിഷ്ണു ശങ്കര്‍ പറഞ്ഞത്. പള്ളി നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന തൂണുകള്‍ ക്ഷേത്രത്തിന്റേതാണ്. ഈ തൂണുകളില്‍ ചെറിയ മാറ്റം വരുത്തി പള്ളിക്കായി ഉപയോഗിക്കുകയായിരുന്നുവെന്നു റിപോര്‍ട്ടിലുണ്ടെന്നും ജെയിന്‍ ആരോപിക്കുന്നു. ദേവനാഗരി, തെലുഗു, കന്നഡ ഭാഷകളിലെ ശിലാലിഖിതങ്ങള്‍ വ്യക്തമാക്കുന്നതും ഇത് ക്ഷേത്രമായിരുന്നുവെന്നാണെന്നും ജെയിന്‍ പറയുന്നു.

എഎസ്‌ഐ സര്‍വേ റിപോര്‍ട്ട് പള്ളിയില്‍ അവകാശവാദമുന്നയിക്കുന്ന ഹിന്ദുത്വര്‍ക്കും മുസ് ലിംകള്‍ക്കും നല്‍കണമെന്ന് വാരണാസി കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഹിന്ദുത്വരുടെ അഭിഭാഷകന്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അവകാശപ്പെട്ടത്. 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി ക്ഷേത്രത്തിനു മുകളിലാണ് നിര്‍മിച്ചതെന്ന് അവകാശപ്പെട്ടാണ് ഹിന്ദുത്വര്‍ നേരത്തേ കോടതിയെ സമീപിച്ചത്. കോടതിയാണ് എഎസ്‌ഐക്ക് സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കിയത്.

പള്ളിയിലെ വുദു ടാങ്കില്‍ കണ്ടെത്തിയ ജലധാര ഹിന്ദുത്വര്‍ ശിവലിംഗമായി അവകാശപ്പെടുകയാണെന്ന് പള്ളിപരിപാലന കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വര്‍ ശിവലിംഗം കണ്ടെടുത്തുവെന്ന് പറഞ്ഞ വുദുടാങ്ക് അടച്ചുപൂട്ടിയിടുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷമായി അടച്ചുപൂട്ടിയ വുദു ടാങ്കിലെ ശിവലിംഗം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കിടക്കുകയാണെന്നും തങ്ങളുടെ വിശ്വാസം വ്രണപ്പെടുത്തുന്നതാണ് അതെന്നും ചൂണ്ടിക്കാട്ടി ഹിന്ദുത്വര്‍ സുപ്രിംകോടതിയെ സമീപിക്കുകയും വാരണാസി മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ വുദു ടാങ്ക് വൃത്തിയാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തത് കഴിഞ്ഞദിവസമാണ്. ഇതിനുപിന്നാലെ എഎസ്‌ഐ റിപോര്‍ട്ടുമായി ഹിന്ദുത്വരുടെ അഭിഭാഷകന്‍ വാര്‍ത്താസമ്മേളനം വിൡച്ചത്. ബാബരി മസ്ജിദ് കര്‍സേവകര്‍ പൊളിച്ചുകളഞ്ഞ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി യജമാനനായി നിന്ന് ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത് കഴിഞ്ഞദിവസമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക