30
Jan 2024
Sat
30 Jan 2024 Sat

ന്യൂഡൽഹി: ഡൽഹി അസിസ്റ്റന്റ് കമ്മിഷണർ യശ്‌പാൽ സിങ്ങിന്റെ മകനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളി. ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തിൽ അഭിഷേക് എന്നയാളെ പൊലിസ് പിടികൂടി. മറ്റൊരു പ്രതിയായ വികാസ് ഭരത്വാജിനായി അന്വേഷണം തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച മറ്റൊരു സുഹൃത്തിന്റെ വിവാഹത്തിനായി സുഹൃത്തുക്കളുമായി ഹരിയാനയിലേക്ക് പോയ ലക്ഷ്യ ചൗഹാനെ കാണാതായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ഡൽഹി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ശുചിമുറി ആവശ്യത്തിനായി സുഹൃത്തുക്കള്‍ കാര്‍ പാനിപ്പത്ത് മുനക് കനാലിനു സമീപത്തായി നിര്‍ത്തി. കാറില്‍നിന്ന് ഇറങ്ങിയ ഉടനെ ലക്ഷ്യയെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ലക്ഷ്യ മരണപ്പെട്ടെന്ന് മനസിലായതോടെ മൃതദേഹം കനാലിൽ തള്ളുകയായിരുന്നു.

ഡൽഹി തീസ് ഹസാരി കോടതിയിലെ അഭിഭാഷകനായിരുന്നു കൊല്ലപ്പെട്ട ലക്ഷ്യ. ഇതേ കോടതിയിലെ ക്ലാർക്കാണ് പ്രതിയായ വികാസ് ഭരത്വാജ്. വികാസിൽ നിന്നും ലക്ഷ്യ പണം കടം വാങ്ങിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.