30
Apr 2025
Tue
30 Apr 2025 Tue

അബുദാബി: യുഎഇ തലസ്ഥാനത്തെ ദുബായുമായി ബന്ധിപ്പിക്കുന്ന പ്രധാന പതയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ മണിക്കൂറിൽ 120 കിലോമീറ്റർ/ കുറഞ്ഞ വേഗത പരിധി നീക്കം ചെയ്തതായി അധികൃതർ പ്രഖ്യാപിച്ചു. E311 റൂട്ടിലൂടെയുള്ള ഹെവി വാഹനങ്ങൾക്ക് റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നതെന്ന് എമിറേറ്റിന്റെ ഗതാഗത അതോറിറ്റിയായ അബുദാബി മൊബിലിറ്റി പറഞ്ഞു. 2023 ഏപ്രിൽ മുതൽ ഇടതുവശത്തു നിന്നുള്ള ഒന്നും രണ്ടും പാതകളിലെ ഡ്രൈവർമാർക്ക് ഏറ്റവും കുറഞ്ഞ വേഗത 120 KM ബാധകമായിരുന്നു. ഇത് പാലിക്കാത്ത വാഹനമോടിക്കുന്നവർക്ക് ആ വർഷം മെയ് മുതൽ 400 ദിർഹം പിഴ ചുമത്തുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആ സമയത്ത് കൂറ്റൻ ട്രക്ക് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കായി നിയുക്തമാക്കിയ മൂന്നാമത്തെയും അവസാനത്തെയും പാതയെ കുറഞ്ഞ വേഗത നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നതായി അബുദാബി പോലീസ് പറഞ്ഞു. റോഡിന്റെ പരമാവധി വേഗത പരിധി മണിക്കൂറിൽ 140 കിലോമീറ്ററായി തുടരുമെന്നും അധികൃതർ അറിയിച്ചു. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഹെവി വാഹനങ്ങളുടെ ചലനം സുഗമമാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311) ഏറ്റവും കുറഞ്ഞ വേഗത പരിധി നീക്കം ചെയ്തതായി അബുദാബി മൊബിലിറ്റി സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷിതമായ ഡ്രൈവിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ ട്വീറ്റ് ചെയ്തു. അബുദാബി-സ്വീഹാൻ റോഡ് (E20), ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) എന്നിവയുൾപ്പെടെ പ്രധാന ഹൈവേകളിലുടനീളം വേഗതാ പരിധി കുറയ്ക്കാൻ നേരത്തേ അധികൃതർ തീരുമാനിച്ചിരുന്നു.

അതിവേഗ പാതകളിൽ വേഗത കുറഞ്ഞ ഡ്രൈവിംഗ് തടയുന്നതിനും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്ന ടെയിൽഗേറ്റിംഗ് കേസുകൾ കുറയ്ക്കുന്നതിനുമാണ് മിനിമം സ്പീഡ് നിയമം നടപ്പിലാക്കുന്നതെന്ന് അബുദാബി പോലീസ് മുമ്പ് പ്രസ്താവിച്ചിരുന്നു.

Abu Dhabi scraps 120km/h minimum speed limit on Sheikh Mohammed bin Rashid Road