Adhir Ranjan Modi meeting ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടന്ന കൂടിക്കാഴ്ച്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടയാക്കി.
|
പാര്‍ട്ടിയെ മുന്‍കൂട്ടി അറിയിക്കാതെ നടത്തിയ ഈ നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലുള്ള അധിര്‍ രഞ്ജന്‍, തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കണ്ടത് രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചനയാണോ എന്ന സംശയത്തിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍.
സ്വഭാവികമെന്ന് അധിര്‍ രഞ്ജന്‍
എന്നാല്‍, താന്‍ ഏതാനും ദിവസങ്ങളായി ഡല്‍ഹിയിലുണ്ടായിരുന്നുവെന്നും അതിനിടെ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് ലഭിച്ചുവെന്നുമാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഔദ്യോഗിക പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന തൊഴിലാളികള്‍ നേരിടുന്ന ക്രൂരമായ അക്രമങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് അധിര്‍ രഞ്ജന്‍ അറിയിച്ചു.
ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായി ഭരണകൂടവും മറ്റുള്ളവരും തെറ്റിദ്ധരിക്കുകയാണെന്നും ഇത് അനാവശ്യമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാകുന്നുവെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ക്കെതിരെ നടന്ന ക്രൂരമായ ആക്രമണങ്ങളുടെ വിവരങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഒഡീഷയിലെ സംബല്‍പൂരില്‍ മുര്‍ഷിദാബാദ് സ്വദേശിയായ ജുവല്‍ റാണ എന്ന മുപ്പതുകാരന്‍ വെറുമൊരു ബിഡി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൊല്ലപ്പെട്ട സംഭവം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. സമാനമായി മുംബൈയില്‍ രണ്ട് തൊഴിലാളികളെ അനധികൃത നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ ബംഗാള്‍ മൈഗ്രന്റ്സ് വെല്‍ഫെയര്‍ ബോര്‍ഡിന് ലഭിച്ച 1,143 പരാതികളില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണെന്ന വസ്തുതയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറയുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് അധിര്‍ രഞ്ജന്‍ ചൗധരിയെപ്പോലൊരു മുതിര്‍ന്ന നേതാവ് നടത്തിയ ഈ കൂടിക്കാഴ്ചയെ അവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നോക്കിക്കാണുന്നത്. പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക് സാധ്യതയുള്ള ഈ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് പരസ്യ നിലപാടെടുക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
ആര്‍എസ്എസിനെ പുകഴ്ത്തി സല്‍മാന്‍ ഖുര്‍ഷിദ്
ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാംഗവുമായ ദിഗ്വിജയ്‌സിങിനെ പിന്തുണച്ച് സല്‍മാന്‍ ഖുര്‍ഷിദ്. ദിഗ്വിജയ്‌സിങ് പാര്‍ട്ടിയുടെ നെടുന്തൂണുകളില്‍ ഒരാളാണെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും പ്രവര്‍ത്തകസമിതി അംഗവുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. ആര്‍എസ്എസിന് അവരുടേതായ കരുത്തുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. നേരത്തെയും ദിഗ്വിജയ്‌സിങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ‘ആര്‍എസ്എസ് കോണ്‍ഗ്രസിനേക്കാള്‍ ഏറെ മെച്ചമാണെന്നായിരുന്നു വിവാദ പരാമര്‍ശം.
ആര്‍എസ്എസിനെയും മോദിയെയും നിരന്തരം പുകഴ്ത്തുന്ന പ്രവര്‍ത്തകസമിതി അംഗം ശശിതരൂര്‍ ദിഗ്വിജയ് സിങിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത സല്‍മാന്‍ ഖുര്‍ഷിദിന്റെ നിലപാട് നേരത്തെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തകസമിതിയില്‍ പോലും മോദിയെയും ആര്‍എസ്എസിനെയും ആരാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





