|
തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചേക്കും. ഇന്ന് തിരുവനന്തപുരത്തെ മീറ്റ് ദ പ്രസിൽ അടൂർ നിലപാട് അറിയിക്കും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടർന്ന് ഡയറക്ടർ ശങ്കർ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്തിക്ക് കാരണം.മാർച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അടൂരിന്റെ കാലാവധി.
ഡയറക്ടർ സ്ഥാനത്ത് നിന്നും ശങ്കർമോഹൻ രാജിവെച്ചതിന് പിന്നാലെ അടൂരിന്റെ രാജി ആവശ്യം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം അടൂരിന് പിന്തുണ ലഭിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുൾപ്പെടെ അടൂരിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തുന്നത്. അന്തർദേശീയ തലത്തിൽ മലയാള സിനിമയെ എത്തിച്ചയാളാണ് അടൂർ. അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പക്ഷെ ഇതിന് വഴങ്ങാതെ അടൂർ ഗോപാലകൃഷ്ണൻ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന. രാജിയിൽ നിന്ന്അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാർ തുടരുന്നുണ്ട്.



