21
Jun 2024
Tue
21 Jun 2024 Tue

ബംഗ്ലാദേശിനെ കീഴടക്കി അഫ്ഗാന്‍ സെമിയില്‍; ഓസീസ് പുറത്തും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിങ്സ്റ്റണ്‍: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ചരിത്ര നേട്ടം. ആവേശകരമായ മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട് റണ്‍സിന് തകര്‍ത്ത് അഫ്ഗാന്‍ സെമിയിലെത്തിയതോടെ, ആസ്‌ത്രേലിയയും ബംഗ്ലാദേശും സെമി കാണാതെ പുറത്താകുകയുംചെയ്തു. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശിന്റെ പോരാട്ടം 17.5 ഓവറില്‍ 105ലൊതുങ്ങി. 49 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്ന ലിട്ടന്‍ ദാസിന്റെ ഫിഫ്ടി പാഴായി. അഫ്ഗാനായി നവീനുല്‍ ഹഖ് നാല് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യക്കു പുറമെ ഗ്രൂപ്പ് വണ്ണില്‍നിന്ന് അഫ്ഗാനും അവസാന നാലിലെത്തിയതോടെ ആസ്‌ട്രേലിയ സെമി കാണാതെ പുറത്താകുകയായിരുന്നു. നേരത്തെ, സൂപ്പര്‍ എട്ടില്‍ ഓസീസിനെ അഫ്ഗാന്‍ അട്ടിമറിച്ചിരുന്നു. കൂടാതെ ഇന്നലെ ഇന്ത്യയോടും കംഗാരിക്കള്‍ തോറ്റു. ഗ്രൂപ്പില്‍നിന്ന് ഇന്ത്യ നേരത്തേ സെമിയിലെത്തിയിരുന്നു.

ഒരറ്റത്ത് ഓപ്പണര്‍ ലിട്ടണ്‍ ദാസ് പൊരുതി നിന്നെങ്കിലും ബംഗ്ലാദേശിന്റെ മറ്റു ബാറ്റര്‍മാര്‍ വേഗത്തില്‍ മടങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. 49 പന്തില്‍ 54 റണ്‍സുമായി ലിട്ടണ്‍ ദാസ് പുറത്താകാതെ നിന്നു. തൗഹീദ് ഹൃദോയ് 14 റണ്‍സും സൗമ്യ സര്‍ക്കാര്‍ 10 റണ്‍സും എടുത്ത് പുറത്തായി. എട്ടുപേരാണ് രണ്ടക്കം കണാതെ പുറത്തായത്.

അഫ്ഗാന് ഓപ്പണര്‍മാരായ റഹുമാനുല്ല ഗുര്‍ബാസും (55 പന്തില്‍ 43) ഇബ്രഹീം സദ്രാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് തിളങ്ങാനായില്ല. ഇരുവരും ഒന്നാം വിക്കറ്റില്‍ 10.4 ഓവറില്‍ 59 റണ്‍സെടുത്തു. അസ്മത്തുല്ല ഉമര്‍സായി (12 പന്തില്‍ 10), ഗുല്‍ബാദിന്‍ നായിബ് (മൂന്നു പന്തില്‍ നാല്), മുഹമ്മദ് നബി (അഞ്ചു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഏഴു റണ്‍സുമായി കരീം ജന്നത്ത്, 19 റണ്‍സുമായി നായകന്‍ റാഷിദ് ഖാന്‍ എന്നിവര്‍ പുറത്താകാതെ നിന്നു.റിഷാദ് ഹുസൈന്‍ നാലു ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. തസ്‌കീം അഹ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Afghanistan vs Bangladesh icc t20 world cup super 8 match