07
Jun 2024
Sun
07 Jun 2024 Sun

കേരളത്തിലെ ആദ്യ AI തട്ടിപ്പ് കേസ്; മുഖ്യപ്രതി തെലങ്കാനയില്‍ പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കേരളത്തിലെ ആദ്യ എഐ (നിര്‍മിത ബുദ്ധി) തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയില്‍. ഒന്നാം പ്രതിയായ മുഹമ്മദലി തെലങ്കാനയില്‍ നിന്നാണ് പിടിയിലായത്. 2023 ജൂലൈയില്‍ കോഴിക്കോട് പാലാഴി സ്വദേശിയില്‍ നിന്നും എഐ തട്ടിപ്പിലൂടെ പണം തട്ടിയ സംഭവത്തില്‍ കോഴിക്കോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് പിടികൂടിയത്.

ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അനൂജ് പലിവാളിന്റെ മേല്‍നോട്ടത്തില്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ അസി കമ്മിഷണര്‍ പ്രേം സദന്‍, ഇന്‍സ്‌പെക്ടര്‍ വിപിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.പ്രകാശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബീരജ് കുന്നുമ്മല്‍, രഞ്ജിത്ത് ഒതയമംഗലത്ത്, രാജേഷ് ജോര്‍ജ് എന്നിവര്‍ സിറ്റി സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

ഇതോടെ തട്ടിപ്പുസംഘത്തിലെ 5 പേരും അറസ്റ്റിലായി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയില്‍ നിന്നാണു 2023 ജൂലൈയില്‍ പ്രതികള്‍ പണം തട്ടിയത്. കേന്ദ്ര സര്‍വീസില്‍ കൂടെ ജോലിചെയ്തിരുന്നയാളുടെ ശബ്ദവും വിഡിയോ ദൃശ്യവും വ്യാജമായി നിര്‍മിച്ച്, ആശുപത്രിച്ചെലവിനാണെന്ന വ്യാജേന 40,000 രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരന് നഷ്ടമായ പണം നേരത്തേ പൊലീസ് കണ്ടെത്തി നല്‍കിയിരുന്നു. തട്ടിപ്പിനായി ഉപയോഗിക്കുന്ന വിഡിയോ എഡിറ്റിങ് ആനിമേറ്റിങ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ മുഖ്യപ്രതിയില്‍ നിന്ന് കണ്ടെടുത്തു.

പ്രശാന്തിന് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു സഹായം നല്‍കിയ മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടില്‍, സിദ്ധേഷ് ആനന്ദ് കാര്‍വെ എന്നിവരെ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ നിന്നും ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ കൗശലിനെ ഡല്‍ഹിയില്‍ നിന്നും തട്ടിപ്പിലൂടെ എത്തിയ പണം ബാങ്ക് വഴി പിന്‍വലിച്ചു നല്‍കിയ ഷേക്ക് മുര്‍തസ ഹയാത് ഭായിയെ ഗുജറാത്തിലെ മെഹ്‌സാനയില്‍ നിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

AI fraud: Main accused Kaushal Shah produced in court

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക