04
Aug 2023
Fri
04 Aug 2023 Fri

വാരണാസി: ഗ്യാന്‍വാപി മസ്ജിദിലെ പുരാവസ്തുവകുപ്പിന്റെ സര്‍വേ പുനരാരംഭിച്ചു. ക്ഷേത്രത്തിനു മുകളിലാണ് പള്ളി പണിതിരിക്കുന്നതെന്ന ഹിന്ദുത്വരുടെ ഹരജിയിന്‍മേല്‍ അലഹബാദ് ഹൈക്കോടതിയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ പുരാവസ്തുവകുപ്പിന് നിര്‍ദേശം നല്‍കിയത്. സര്‍വേക്കെതിരേ പള്ളി കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രിംകോടതി ഹരജി ഇന്നു പരിഗണിക്കുമെന്നാണ് വിവരം.
രാവിലെ ഏഴോടെയാണ് സര്‍വേ പുനരാരംഭിച്ചത്. പുരാവസ്തുവകുപ്പിന്റെ ഉദ്യോഗസ്ഥരെ കൂടാതെ ഹിന്ദുത്വ ഹരജിക്കാരുടെ പ്രതിനിധികളും പള്ളിവളപ്പിലുണ്ട്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സര്‍വേ നടപടികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം നടന്ന വീഡിയോ സര്‍വേയില്‍ പള്ളിയിലെ വുദുടാങ്കിലെ ജലധാര ശിവലിംഗമാണെന്ന് അവകാശപ്പെട്ട് നേരത്തേ ഹിന്ദുത്വര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രദേശം മുദ്രവയ്ക്കപ്പെടുകയും ചെയ്തു. ഇതൊഴിച്ചുള്ള പ്രദേശത്താണ് ഇപ്പോള്‍ സര്‍വേ നടക്കുന്നത്. വാരണാസി ജില്ലാ കോടതിയാണ് ജൂലൈ 21ന് ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ ജൂലൈ 24ന് സര്‍വേ നടത്തുന്നത് സുപ്രിം കോടതി സ്‌റ്റേ ചെയ്തിരുന്നു.

ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള പള്ളിയില്‍ കുഴിച്ചുപരിശോധന നടത്തുന്നത് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്കു കാരണമാവുമെന്ന് പള്ളിക്കമ്മിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ ലംഘനം കൂടിയാണ് സര്‍വേയെന്നും പള്ളിക്കമ്മിറ്റി വാദിക്കുണ്ടായി. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്താണ് ഗ്യാന്‍വാപി പള്ളി നിര്‍മിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക