Bengal Assembly election 2026 കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ബാക്കി 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (TMC) തങ്ങളുടെ തെക്കന്‍ കോട്ടകള്‍ നിലനിര്‍ത്തുമോ അതോ ബിജെപി വലിയ മുന്നേറ്റം നടത്തുമോ എന്ന് ഈ ഘട്ടം തീരുമാനിക്കും.
|
സംഘര്‍ഷങ്ങള്‍:
വോട്ടെടുപ്പിനിടെ ഹൗറയിലെ ബാലിയില്‍ ഇവിഎം തകരാറിനെച്ചൊല്ലി വന്‍ സംഘര്‍ഷമുണ്ടായി. സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്ര സേന ലാത്തിവീശുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാദിയ ജില്ലയിലെ ചാപ്രയില്‍ ബിജെപി പോളിംഗ് ഏജന്റിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
2021-ലെ തിരഞ്ഞെടുപ്പില്‍ ഈ 142 സീറ്റുകളില്‍ 123 എണ്ണവും തൃണമൂല്‍ തൂത്തുവാരിയിരുന്നു. ബിജെപിക്ക് 18 സീറ്റുകളും ഐഎസ്എഫിന് (ISF) ഒരു സീറ്റുമാണ് അന്ന് ലഭിച്ചത്.
പ്രധാന വിവരങ്ങള്‍:
വോട്ടര്‍മാരുടെ എണ്ണം: അവസാന നിമിഷം വോട്ടര്‍പട്ടികയില്‍ 1,468 പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ, ഈ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായവരുടെ എണ്ണം 3.22 കോടിയായി ഉയര്‍ന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് പേരുകള്‍ ഒഴിവാക്കിയത് ഇത്തവണ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമാറിയിരുന്നു.
വോട്ടിംഗ് നടക്കുന്ന ജില്ലകള്‍: കൊല്‍ക്കത്ത (11 സീറ്റുകള്‍), നോര്‍ത്ത് 24 പര്‍ഗാനാസ് (33), സൗത്ത് 24 പര്‍ഗാനാസ് (31), നാദിയ (17), ഹൗറ (16), ഹൂഗ്ലി (18), പുര്‍ബ ബര്‍ധമാന്‍ (16).
മമത vs സുവേന്ദു – രണ്ടാം അങ്കം: മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മില്‍ ഏറ്റുമുട്ടുന്ന ഭവാനിപൂര്‍ മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം. 2021-ല്‍ നന്ദിഗ്രാമില്‍ നടന്ന ഇതേ പോരാട്ടത്തില്‍ സുവേന്ദു മമതയെ പരാജയപ്പെടുത്തിയിരുന്നു.
ഫലം മേയ് 4-ന്
ആദ്യഘട്ടത്തില്‍ 92 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഈ തരംഗം ആര്‍ക്ക് ഗുണകരമാകുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ബംഗാളിനൊപ്പം കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും വോട്ടെണ്ണല്‍ മേയ് 4-ന് നടക്കും.





