മിയാമി: ഫിഫ ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് (3-0) തകര്‍ത്ത് ബ്രസീല്‍(Brazil) ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് യോഗ്യത നേടി. അമേരിക്കയിലെ മിയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിനായി സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍(Vinicius junior) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മാത്യൂസ് കുന്‍ഹ മൂന്നാം ഗോള്‍ സ്വന്തമാക്കി മഞ്ഞപ്പടയുടെ വിജയം പൂര്‍ത്തിയാക്കി.
|
ലോകകപ്പ് ചരിത്രത്തില്‍ ഇത് പന്ത്രണ്ടാം തവണയാണ് ബ്രസീല്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പര്‍ താരം നെയ്മറിന് അവസാന മിനിറ്റുകളിലെങ്കിലും കളത്തിലിറങ്ങാനായത് ബ്രസീലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ അപൂര്‍വ്വമായൊരു ചരിത്ര റെക്കോര്‍ഡും വിനീഷ്യസ് ജൂനിയര്‍ സ്വന്തമാക്കി. 2002 ലോകകപ്പില്‍ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോയും റിവാള്‍ഡോയും കുറിച്ച നേട്ടത്തിന് ശേഷം, ഒരു ലോകകപ്പിലെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും (തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലും) ഗോള്‍ നേടുന്ന ആദ്യ ബ്രസീലിയന്‍ താരമെന്ന ബഹുമതിയാണ് വിനീഷ്യസ് സ്വന്തമാക്കിയത്. ഇതിഹാസങ്ങളായ റൊമാരിയോ, ജെയര്‍സീഞ്ഞോ എന്നിവരടങ്ങുന്ന പ്രമുഖരുടെ പട്ടികയിലേക്കാണ് വിനീഷ്യസും ഇപ്പോള്‍ നടന്നു കയറിയത്.
മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ബ്രസീല്‍ 1-1 ന് സമനില വഴങ്ങിയപ്പോള്‍ ടീമിന്റെ ഏക ഗോള്‍ വിനീഷ്യസാണ് നേടിയത്. തുടര്‍ന്ന് ഹെയ്തിക്കെതിരായ രണ്ടാം മത്സരത്തിലും (3-0 ജയം) താരം ലക്ഷ്യം കണ്ടു. ഒടുവില്‍ സ്‌കോട്ട്ലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ സ്‌കോട്ടിഷ് ഗോള്‍കീപ്പര്‍ ആംഗസ് ഗണ്ണിനെ മറികടന്ന് പന്ത് വലയിലെത്തിച്ചാണ് വിനീഷ്യസ് ഗ്രൂപ്പ് ഘട്ടത്തിലെ തന്റെ ഗോള്‍വേട്ട പൂര്‍ത്തിയാക്കിയത്.
തൊട്ടുപിന്നാലെ വിനീഷ്യസ് വീണ്ടുമൊരു ഗോള്‍ നേടിയെങ്കിലും, പന്ത് പിടിച്ചെടുക്കുന്നതിനിടയില്‍ സ്‌കോട്ട്ലന്‍ഡ് പ്രതിരോധ താരം ജാക്ക് ഹെന്‍ഡ്രിയുടെ കാലില്‍ തട്ടിയെന്ന് കാണിച്ച് റഫറി അത് ഫൗള്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ തളരാതെ ഒന്നാം പകുതിയുടെ അധിക സമയത്ത് (Stoppage time) വിനീഷ്യസ് തന്റെ ഇരട്ട ഗോള്‍ തികച്ചു. വിങ്ങില്‍ നിന്നും വന്ന മനോഹരമായൊരു ക്രോസ് മികച്ചൊരു ഹെഡറിലൂടെ താരം വലയിലെത്തിച്ചതോടെ മിയാമി സ്റ്റേഡിയം ബ്രസീലിയന്‍ ആരാധകരുടെ ആവേശം കൊണ്ട് കടലായി മാറി. ഒടുവില്‍ മാത്യൂസ് കുന്‍ഹ കൂടി ലക്ഷ്യം കണ്ടതോടെ സ്‌കോട്ട്ലന്‍ഡിന്റെ പതനം പൂര്‍ണ്ണമായി.
ശ്രദ്ധേയമായ കാര്യം, ഒരു ബ്രസീലിയന്‍ താരം തങ്ങളുടെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും ഗോള്‍ നേടിയപ്പോഴൊക്കെയും സെലസാവോകള്‍ (ബ്രസീല്‍ ടീം) ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട് എന്നതാണ്. ആ ചരിത്രം ആവര്‍ത്തിക്കുമോ എന്നതാണ് ബ്രസീലിയന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
മൊറോക്കോ രണ്ടാം സ്ഥാനത്ത്
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹെയ്തിയെ 4-2 ന് തകർത്ത് മൊറോക്കോ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നിലനിർത്തുകയും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. അതേസമയം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സ്കോട്ട്‌ലൻഡ്, എല്ലാ ഗ്രൂപ്പുകളിലെയും ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരിൽ ഒന്നായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്. ഗ്രൂപ്പിൽ ഏറ്റവും ഒടുവിലായി ഫിനിഷ് ചെയ്ത ഹെയ്തി, അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഈ ലോകകപ്പിൽ നിന്നും പുറത്തായി.
FIFA World Cup 2026: Vini Helps Brazil Top Group C As Neymar Returns


