01
Jun 2023
Wed
01 Jun 2023 Wed

റിയാദ്: പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാണ് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രവാസി കൂട്ടായ്മകള്‍. ഈമാസം 26നു സ്‌കൂള്‍ അടയ്ക്കുന്നതും ബലിപെരുന്നാള്‍ അവധിയുമെല്ലാം മുന്നില്‍ കണ്ട് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് വര്‍ദ്ധനവ് നല്‍കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. ഈ മാസം മുഴുവനും അടുത്ത മാസവും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ശരാശി 35000 രൂപയിലധികമാണ് ടിക്കറ്റിന് ചാര്‍ജ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു കുടുംബത്തിന് യാത്ര ചെയ്ത് തിരിച്ചുവരാന്‍ ഏറ്റവും കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതേണ്ട അവസ്ഥയാണ്. ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തിയതും എയര്‍ ഇന്ത്യ സര്‍വീസുകള്‍ കൊച്ചിയിലേക്കു മാത്രമാക്കിയതും യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ട്രാവല്‍ ഏജന്റുമാരും പറയുന്നു. അതേ സമയം, ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം വന്നെങ്കിലും തീരുമാനമായിട്ടില്ല. ടിക്കറ്റ് നിരക്ക് വര്‍ധനവ് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ടിക്കറ്റ്‌നിരക്ക് വര്‍ധനയ്‌ക്കെതിരെ ഈ മാസം 15-ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഓള്‍ കേരള പ്രവാസി അസോസിയേഷന്‍ അടക്കമുള്ള കൂട്ടായ്മകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.