തിരുവനന്തപുരം: മണ്ണന്തലയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ 17 വയസ്സുകാരന്റെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. നെടുമങ്ങാട് സ്വദേശി അനിരുദ്ധൻെറ കൈപ്പത്തികളാണ് തകർന്നത്. മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു. അനിരുദ്ധിനെയും പരിക്കേറ്റ അഖിലേഷ്, കിരണ്‍ എന്നിവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ( Bomb blast in trivandrum, three injured )
|
17 വയസ്സുകാരനായ അനിരുദ്ധിനെതിരെ അനധികൃത ബോംബ്നിർമ്മാണത്തിന് മുമ്പും കേസുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇവർ ബോംബുകള്‍ നിർമ്മിച്ചത്. അനിരുദ്ധിന്റെ സഹോദരനാണ് പരിക്കേറ്റ അഖിലേഷ്. അഖിലേഷിന് കാലിന് ഗുരുതര പരിക്കുണ്ട്.
പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്നാണ് പൊലീസ് പറയുന്നത്. സമീപത്തൊന്നും പടക്ക നിര്‍മാണ ശാലയില്ല. യുവാക്കള്‍ എന്തിനാണ് ബോംബ് നിര്‍മിച്ചതെന്ന് വ്യക്തമല്ല. പരിക്കേറ്റവരില്‍ ഒരാള്‍ക്കെതിരെ മുന്‍പ് എക്‌സ്‌പ്ലോസീവ് ആക്റ്റ് പ്രകാരം കേസുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കിരണ്‍, ശരത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്നവരാണ് ഇവര്‍. തിരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള ബോംബ് നിര്‍മാണം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





