10
Aug 2023
Sat
10 Aug 2023 Sat

ഏഴു നവജാതശിശുക്കളെ കൊലപ്പെടുത്തുകയും ആറു കുട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്‌സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ലൂസി ലെറ്റ്ബിയെന്ന 33കാരിയാണ് ജോലിചെയ്തിരുന്ന ആശുപത്രിയില്‍ ഏതാനും മാസങ്ങള്‍ക്കിടെ നവജാതശിശുക്കളെ വിവിധ രീതിയില്‍ കൊലപ്പെടുത്തിയത്. കൊലപാതകം ചെയ്ത് പിടിക്കപ്പെടാതെ വീണ്ടും അടുത്ത ഇരയെ ഇല്ലാതാക്കിയിരുന്ന കൊടും കുറ്റവാളിയെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജനായ ഇതേ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായ ഡോ. രവി ജയറാമിന് തോന്നിയ സംശയമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രിട്ടനിലെ ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശു വാര്‍ഡില്‍ കഴിയുന്ന നവജാതശിശുക്കളെയായിരുന്നു ഇവര്‍ കൊലപ്പെടുത്തിയിരുന്നത്. ഓരോ കുട്ടികളുടെ മരണത്തിനും ഓരോരോ കാരണങ്ങളായിരുന്നു. ഡോ. രവി ജയറാമിന് തോന്നിയ സംശയം പുറത്തുകൊണ്ടുവന്നത് നഴ്‌സിന്റെ ക്രൂരതയാണ്. എന്നാല്‍ അപ്പോഴേക്കും ഏഴ് ജീവനുകളാണ് നഴ്‌സ് ഇല്ലാതാക്കിയത്. നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്താനുള്ള നഴ്‌സിന്റെ ശ്രമം വിഫലമായിരുന്നുവെന്നു കൂടി അന്വേഷണത്തില്‍ വ്യക്തമായി.

2015ജൂണില്‍ മൂന്നു കുഞ്ഞുങ്ങള്‍ മരിച്ചതോടെയാണ് ഡോ. രവി ജയറാമിന് അസ്വാഭാവികത തോന്നിത്തുടങ്ങിയത്. കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ അദ്ദേഹം ആശുപത്രി അധികൃതരുമായി നഴ്‌സിന് മേലുള്ള സംശയം പങ്കുവച്ചു. 2017 ഏപ്രിലില്‍ നാഷനല്‍ ഹെല്‍ത് സര്‍വീസസ് വിവരം പൊലീസ് ഉദ്യോഗസ്ഥനോട് പങ്കുവയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കി.

ഡോക്ടര്‍മാര്‍ സംശയം പങ്കുവച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ കൊലപാതകങ്ങളാണ് നടന്നതെന്നു വ്യക്തമായതോടെ നഴ്‌സ് ലെറ്റ്ബിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2015നും 2016നും ഇടയിലായിരുന്നു നവജാതശിശുക്കളുടെ വാര്‍ഡില്‍ കുട്ടികള്‍ മരിച്ചത്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ വായു കുത്തികയറ്റിയും ഇന്‍സുലിന്‍ കുത്തിവച്ചും അമിത തോതില്‍ ബലമായി പാല്‍ നല്‍കിയുമൊക്കെയായിരുന്നു നഴ്‌സ് കൊലപാതകം നടത്തിയിരുന്നത്.

2018ലാണ് നഴ്‌സിനെ അറസ്റ്റ് ചെയ്തത്. 2020 നവംബറില്‍ കുറ്റം ചുമത്തി. 2022 ഒക്ടോബറിലാണ് കേസില്‍ വിചാരണ തുടങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക