ബെംഗളൂരു: നടന് പ്രകാശ് രാജിന് നേരെ വധഭീഷണി മുഴക്കിയ യുട്യൂബ് ചാനലിനെതിരെ കേസ്. കന്നഡ യുട്യൂബ് ചാനലായ ടി.വി വിക്രമയ്ക്കെതിരെയാണ് കേസ്. ബെംഗളൂരുവിലെ അശോക് നഗർ പൊലീസാണ് കേസെടുത്തത്.
|
തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധർമ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതിനു പിന്നാലെ ടി.വി വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു.
90,000ത്തോളം ആളുകൾ കണ്ട വീഡിയോയിൽ, “സ്റ്റാലിനെയും പ്രകാശ് രാജിനെയു അവസാനിപ്പിക്കണോ? ഹിന്ദുക്കൾ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലേ?”- എന്നാണ് ചാനല്‍ പരിപാടിയില്‍ ചോദിക്കുന്നത്. തനിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കുന്നതാണ് വീഡിയോയെന്നും യൂട്യൂബ് ചാനൽ ഉടമയ്ക്കും ബന്ധപ്പെട്ട മറ്റ് കക്ഷികൾക്കുമെതിരെ ഉടൻ നടപടിയെടുക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
“സനാതന ധർമത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും ആക്രമണാത്മകമായി സംസാരിക്കുന്ന ആളുകൾ ഹിന്ദുക്കളല്ല. അവർ ഹിന്ദുത്വയുടെ കരാറുകാരാണ്. രാഷ്ട്രീയ ദുരുദ്ദേശ്യത്തിനു വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. അത്തരം പ്രസ്താവനകൾക്ക് പിന്നിലെ ഉദ്ദേശ്യം ആളുകൾ മനസിലാക്കണം, അവർ അങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”-പ്രകാശ് രാജ് കൂട്ടിച്ചേർത്തു.





