28
Oct 2024
Mon
28 Oct 2024 Mon

പനാജി: ആര്‍.എസ്.എസ് നേതാവിന്റെ വിദ്വേഷപ്രസംഗത്തിനെതിരെ ഗോവയില്‍ ക്രൈസ്തവ രോഷം. ഗോവയുടെ സംരക്ഷകന്‍ എന്ന വിശേഷണമുള്ള സെയ്ന്റ് ഫ്രാന്‍സിസ് സേവ്യറിനെതിരായ ആര്‍.എസ്.എസ് നേതാവ് സുഭാഷ് വെല്ലിങ്കാറിന്റെ വിദ്വേഷപ്രസ്താവനയ്‌ക്കെതിരെയാണ് ഗോവയില്‍ ക്രിസ്ത്യാനികള്‍ തെരുവിലിറങ്ങിയത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ തിരു ശേഷിപ്പിന്റെ ഡി.എന്‍.എ പരിശോധിക്കണമെന്നും ഫ്രാന്‍സിസ് ഗോഞ്ചോ സായ്ബ് (ഗോവയുടെ സംരക്ഷകന്‍) അല്ലെന്നുമുള്ള മുതിര്‍ന്ന സുഭാഷ് വെല്ലിങ്കാറിന്റെ പ്രസ്താവനയാണ് വിവാദമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസ്താവനയ്‌ക്കെതിരേ വിവിധ ക്രൈസ്തവസംഘടനകള്‍ നല്‍കിയ പരാതിയില്‍ സുഭാഷ് വെല്ലിങ്കാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തതോടെ അദ്ദേഹം ഒളിവില്‍പോയി. സുഭാഷിനെ അന്വേഷിച്ചുവരികയാണെന്നാണ് ബിജെപി ഭരിക്കുന്ന ഗോവയിലെ പൊലിസ് പറയുന്നത്.

വിദ്വേഷ പ്രസ്താവനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും നടപടി വൈകിയതോടെയാണ്, സുഭാഷ് വെലിങ്കാറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യാനികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ക്രിസ്ത്യാനികള്‍ പ്രകടനം നടത്തിയതോടെ പനാജിയില്‍ സുരക്ഷശക്തമാക്കി. പ്രതിഷേധപരിപാടികള്‍ ചിലയിടങ്ങളില്‍ സംഘര്‍ഷത്തിന് ഇടയാക്കി. മാര്‍ഗോ സിറ്റിയില്‍ പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിക്കുകയും പൊലിസുമായി ഏറ്റുമുട്ടുകയും ചെയ്തു. അഞ്ച് പ്രതിഷേധക്കാരെ അറസ്റ്റ്‌ചെയ്തു.

വെല്ലിങ്കാറിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. ബി.ജെ.പി സമുദായങ്ങള്‍ക്കിടയില്‍ നിരന്തരം ഭിന്നിപ്പുണ്ടാക്കുകയാണെന്നും ഗോവ മാത്രമല്ല ഇന്ത്യയൊന്നാകെ ഭിന്നിപ്പിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. ഗോവയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് സുഭാഷ് വെല്ലിങ്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലിമാവോ പറഞ്ഞു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകര്‍ന്നാല്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആയിരിക്കും ഉത്തരവാദിയെന്ന് അരോപിച്ച അദ്ദേഹം, ക്രമസമാധാനം തകര്‍ക്കുന്ന ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

രാജ്യത്തെ ക്രിസ്ത്യാനികള്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഫ്രാന്‍സിസ് സേവ്യറുടെ ശേഷിപ്പ് പനാജിക്കടുത്തുള്ള ബോം ജീസസ് ദേവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അടുത്തമാസം 21 മുതല്‍ ജനുവരി 5 വരെയുള്ള തിരുനാള്‍ ഒരുക്കങ്ങള്‍ ദേവാലയത്തില്‍ നടന്നുവരികയാണ്. ഇതിനിടെയാണ് ആര്‍.എസ്.എസ് നേതാവിന്റെ വിദ്വേഷ പ്രസ്താവന.
സ്പാനിഷ്‌കാരനായ മിഷനറിപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് സേവ്യര്‍, 16ാം നൂറ്റാണ്ടിലാണ് രോഗംമൂലം മരിച്ചത്. ഭൗതികദേഹം ഇവിടെ തന്നെ അടക്കം ചെയ്യുകയായിരുന്നു. തിരു ശേഷിപ്പ് സൂക്ഷിക്കുന്ന ബോം ജീസസ് പള്ളി യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം പിടിച്ച ലോകപശസ്ത സ്ഥാപനമാണ്.

Christian outrage in Goa against RSS leader’s hate speech