റാന്നി: റാന്നി പെരുനാട്ടിലെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജിതിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. (CITU WORKER MURDERED IN RANNI; THREE DETAINED) അഖില്‍, ശാരോണ്‍, ആരോമല്‍ എന്നിവരെയാണ് പിടിയിലായത്.
|
കേസില്‍ അഞ്ച് പേരെ കൂടി ഇനി പിടികിട്ടാനുണ്ട്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍, എന്നിവരാണ് മറ്റു പ്രതികള്‍.
സുഹൃത്ത് അനന്തുവിനെ പ്രതികള്‍ ആക്രമിച്ച സമയത്ത് തടസം നില്‍ക്കാനെത്തിയപ്പോഴാണ് ജിതിന്‍ കൊല്ലപ്പെട്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
കൊലക്ക് പിന്നില്‍ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്നാല്‍, കേസില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് സി.ഐ.ടി.യു പ്രവര്‍ത്തകനായ ജിതിന്‍ (36) കുത്തേറ്റ് മരിച്ചത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഠത്തുംമൂഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ നേരത്തെ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിതിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
ബൈക്കിന്റെ ലൈറ്റ് ഡിം ചെയ്യാത്തതുമായി ബന്ധപ്പെട്ട് ജിതിനും പ്രതികളും തമ്മില്‍ മുമ്പ് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇത് തന്നെയാണോ അക്രമത്തിന് കാരണമെന്ന് വ്യക്തമല്ല.
കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
ജിതിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു. വടിവാള്‍ കൊണ്ടാണ് ഇവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് ആരോപണം.
തുടര്‍ന്ന് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ജിതിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വടിവാള്‍ കൊണ്ട് തന്നെയാണ് ജിതിനെ ആക്രമിച്ചത്. കാലിലും വയറിലും ജിതിന് വെട്ടേറ്റു. ലോഡിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നു. ദൃക്‌സാക്ഷിയില്‍ നിന്നും പെരുനാട് പൊലീസ് മൊഴിയെടുത്തു.


