ഹിന്ദുത്വരുടെ ഹരജിയിൽ സുപ്രിംകോടതിയുടെ അനുകൂല ഉത്തരവിനു പിന്നാലെ ഗ്യാൻവാപി പള്ളിയിലെ മുദ്രവച്ച വുദുടാങ്ക് വൃത്തിയാക്കാൻ തുടങ്ങി. ഹിന്ദുത്വർ അവകാശവാദമുന്നയിച്ചതിനു പിന്നാലെ സർവേ നടപടിയാരംഭിച്ച വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ രണ്ടുവർഷമായി മുദ്രവച്ചിരിക്കുന്ന വുദുടാങ്ക്(അംഗശുദ്ധി വരുത്തുന്നതിനുള്ള ജലസംഭരണി)ആണ് വൃത്തിയാക്കുന്നത്.
|
വുദുടാങ്കിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വരുടെ അവകാശവാദം തള്ളിയ പള്ളി പരിപാലന സമിതി വുദുടാങ്കിലെ ജലധാരയാണതെന്നു വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടർന്നുവരുന്നതിനിടെ ഒരു കൂട്ടം ഹിന്ദുത്വ വനിതകൾ വുദുടാങ്ക് വൃത്തിയാക്കാൻ അനുമതി നൽകണമെന്നും വുദുടാങ്കിലെ ശിവലിംഗം വൃത്തിഹീനമായ പരിതസ്ഥിതിയിലാണുള്ളതെന്നും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിലെത്തുകയായിരുന്നു.
ജനുവരി 16ന് സുപ്രിംകോടതി ഹരജിയിൽ അനുകൂല വിധി പുറപ്പെടുവച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ മുസ് ലിം പക്ഷത്തു നിന്നും ഹിന്ദുത്വരുടെ പക്ഷത്തുനിന്നുമുള്ള ആളുകളുടെ സാന്നിധ്യത്തിലാണ് ഇന്ന് വുദുടാങ്കിന്റെ ശുചീകരണം നടക്കുന്നത്. വ്യാഴാഴ്ച ഇരുപക്ഷത്തുനിന്നുമുള്ളവരെ ജില്ലാ മജിസ്ട്രേറ്റ് വിളിച്ചുചേർത്തു വിഷയം ചർച്ച ചെയ്തിരുന്നു.
വിശ്വാസികൾക്ക് ഉപയോഗിക്കാൻ അനുമതിയില്ലാതെ മുദ്രവച്ചിരിക്കുന്ന വുദുടാങ്കിൽ ഡിസംബർ 12നും 25നും ഇടയിലായി നിരവധി മീനുകൾ ചത്തുപൊങ്ങിയെന്നും ഇതിനാൽ ദുർഗന്ധം വമിക്കുന്നുവെന്നും ഹിന്ദുത്വർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുക്കൾക്ക് വിശുദ്ധമായ ശിവലിംഗം പൊടിയിൽ നിന്നും അഴുക്കിൽ നിന്നും ചത്തമൃഗങ്ങളിൽ നിന്നുമൊക്കെ മാറ്റി സൂക്ഷിക്കണമെന്നാണ് വിശ്വാസമെന്നും അതിനാൽ ഇപ്പോഴത്തെ സാഹചര്യം ശിവഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





