23
Jul 2025
Thu
23 Jul 2025 Thu
Coimbatore blast case prime accused Taylor Raja arrested in Bengaluru

ചെന്നൈ: 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ ടെയ്‌ലര്‍ രാജ എന്ന സാദിക് രാജ (48) പിടിയില്‍. 26വര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെ ബംഗളൂരുവില്‍ നിന്നാണ് പ്രതി പിടിയിലായത്. കോയമ്പത്തൂര്‍ സിറ്റി പൊലീസൂം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയ പ്രതിയെ കോയമ്പത്തൂരില്‍ എത്തിച്ച് ചോദ്യംചെയ്തുവരികയാണ്. ടെയ്‌ലര്‍ രാജ കര്‍ണാടകയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിത്താവളം വളഞ്ഞ് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ സജീവ കേഡറായിരുന്നു ടെയ്‌ലര്‍ രാജ. കോയമ്പത്തൂരില്‍ തയ്യല്‍ക്കട നടത്തിയിരുന്ന ഇയാള്‍ സ്‌ഫോടനം നടത്തുന്നതിനായി വിവിധ ഇടങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചതും ഇതിനായി വീട് വാടകക്കെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം അറിയിച്ചു.

പ്രതിപ്പട്ടികയിലെ ടെയ്‌ലര്‍ രാജ, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ക്കായി അന്വേഷണസംഘം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്തിയിരുന്നില്ല. ഇതില്‍ ടൈലര്‍ രാജ പിടിയിലായെങ്കിലും മുജീബുര്‍ റഹ്മാന്‍ ഇപ്പോഴും ഒളിവിലാണ്.

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി ഉള്‍പ്പെടെ 167 പ്രതികളുണ്ടായിരുന്ന കേസില്‍ 153 പേരാണു ശിക്ഷിക്കപ്പെട്ടത്. മഅ്ദനിക്ക് 9 വര്‍ഷവും 3 മാസവും ജയിലില്‍ കഴിയേണ്ടിവന്നെങ്കിലും പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു.

അന്നത്തെ ബിജെപി അധ്യക്ഷന്‍ എല്‍കെ അഡ്വാനി ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനം. 1998 ഫെബ്രുവരി 14 മുതല്‍ 17 വരെയുണ്ടായ 19 സ്‌ഫോടനങ്ങളില്‍ 58 പേര്‍ മരിക്കുകയും ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അഡ്വാനിയെ വധിക്കുക ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘം ആരോപിക്കുന്നത്.

Coimbatore blast case prime accused Taylor Raja arrested in Bengaluru