കൊല്ലം: കൊല്ലം സ്വദേശിനിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായി ശ്രുതിയുടെ വിവാഹം നടന്നത്.
|

കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം നടന്നത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊടിയ സ്ത്രീധന പീഡനം നേരിട്ടതായി വെളിപ്പെടുത്തുന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് നേരിട്ടതെന്നും ശ്രുതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി വഴക്കിട്ടു.

മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനൊപ്പം ഇരിക്കാനോ സമയം ചെലവിടാനോ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശബ്ദ സന്ദേശത്തില്‍ പറയുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് കടുംകൈ ചെയ്യുന്നത് എന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ ഉള്ളതായി ബന്ധുക്കള്‍ കൂട്ടിച്ചേർത്തു.
കോയമ്പത്തൂരിൽ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
college teacher committed suicide in Nagercoil over dowry


