ബിഹാറിൽ ദമ്പതികളേയും രണ്ട് വയസ്സുള്ള മകളെയും വെടിവച്ചു കൊന്നു. ചന്ദൻ കുമാർ, ഭാര്യ ചാന്ദ്‌നി കുമാരി, ഇവരുടെ രണ്ട് വയസ്സുള്ള മകളുമാണ് കൊല്ലപ്പെട്ടത്. യുവതിയുടെ പിതാവും സഹോദരനുമാണ് കൊലപാതകത്തിന് പിന്നിൽ. പ്രണയത്തിലായിരുന്ന ഇരുവരും 2021ൽ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞദിവസം ദമ്പതികൾ കുഞ്ഞുമായി ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു ചാന്ദ്നി കുമാരിയുടെ പിതാവും സഹോദരനും ചേർന്ന് ഇവരെ കൊലപ്പെടുത്തിയത്.
|
ബിഹാറിലെ നൗഗച്ചിയയിൽ ബുധനാഴ്ചയാണ് സംഭവം. കിടപ്പിലായ പിതാവിനെ കാണാൻ ബുധനാഴ്ചയാണ് ചന്ദൻ കുടുംബത്തോടൊപ്പം ഗ്രാമത്തിലേക്ക് മടങ്ങിവന്നത്. വിവരമറിഞ്ഞ് ചാന്ദ്‌നിയുടെ പിതാവ് പപ്പു സിങ് സ്ഥലത്തെത്തി. പിതാവിനെ കണ്ടിറങ്ങിയ ചന്ദനെ പപ്പു ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു, തുടർന്ന് മകൻ ധീരജ് കുമാറിനെ വിളിച്ചുവരുത്തി.
സഹോദരിയെയും ഭർത്താവിനെയും രണ്ടുവയസ്സുള്ള മകളെയും ധീരജ് ആണ് വെടിവച്ചുകൊന്നത്. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഒളിവിലാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





