|
കോട്ടയം: പാലാ നഗരസഭാ ചെയർമാൻ പദവിയെ കുറിച്ചുള്ള തർക്കത്തിൽ കേരള കോൺഗ്രസിന് മുന്നിൽ കീഴടങ്ങി സി.പി.എം.
നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എം സ്ഥനാർത്ഥിയായി ജോസിൻ ബിനോയെ തീരുമാനിച്ചു. സി.പി.എം ഏരിയാകമ്മിറ്റി യോഗത്തിലാണ് തീരുമാനം. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നാണ് പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. 11.30 വരെ പത്രിക നൽകാം.
സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കണ്ടത്തിന്റെ പേര് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ സാധ്യത മങ്ങി. ബിനുവിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സി.പി.എം ചിഹ്നത്തിൽ വിജയിച്ച് ജയിച്ച ഏക അംഗത്തെയാണ് പാർട്ടി തഴഞ്ഞത്. കേരള കോൺഗ്രസ് എം. കൗൺസിലറും സി.പി.എം അംഗമായ ബിനുവും തമ്മിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കൗൺസിൽ ഹാളിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇത് ഉൾപ്പെടെയാണ് ബിനുവിനെതിരെ കേരളകോൺഗ്രസ് ആയുധമാക്കിയിരിക്കുന്നത്. സംഘർഷത്തിന്റെ പുതിയ വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.
ചെയർമാനെ പ്രഖ്യാപിക്കേണ്ടത് സി.പി.എം ആണെന്നും അവരുടെ തീരുമാനം അംഗീകരിക്കുമെന്ന കേരളകോൺഗ്രസ് എം.പി ചെയർമാർ ജോസ് കെ. മാണിയുടേയും സ്റ്റീഫൻ ജോർജിന്റേയും പ്രസ്താവകൾ കേരള കോൺഗ്രസ് വഴങ്ങുന്നതിന്റെ സൂചനയാണെന്ന ചർച്ചകൾ വന്നിരുന്നു. ബിനു ഉൾപ്പെടെ ആറ് കൗൺസിലർമാരാണ് സി.പി.എമ്മിനുള്ളത്. മുൻധാരണയനുസരിച്ച് ആദ്യ രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിനാണ്.



