24
Jul 2024
Thu
24 Jul 2024 Thu
yogi and modi

ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി ഘടകത്തില്‍ അസ്വാരസ്യം പുകയുന്നു. പാര്‍ട്ടിക്കു പ്രാമുഖ്യം നല്‍കാതെ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഒരു വിഭാഗം പടയൊരുക്കം തുടങ്ങി. പോരു കനത്തതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി നരേന്ദ്ര മോദിയെയും ജെ പി നദ്ദയെയും നേരില്‍ കണ്ട് രാജി സന്നദ്ധത അറിയിച്ചു. തല്‍ക്കാലം പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് വിമതരോട് കേന്ദ്ര നേതൃത്വം അഭ്യര്‍ഥിച്ചു.

whatsapp യുപി ബിജെപിയില്‍ പൊട്ടിത്തെറി; യോഗിയെ മാറ്റാന്‍ സമ്മര്‍ദ്ദം; മന്ത്രിസഭ അഴിച്ചു പണിയും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്ഥാന ഘടകത്തിലും വലിയ അഴിച്ചുപണികള്‍ നടന്നേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കിടെയാണു പാര്‍ട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങള്‍ക്ക് ബിജെപി ഒരുങ്ങുന്നത്. സംസ്ഥാനത്തെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുനഃസംഘടനയെന്നാണു നിഗമനം.

യോഗി ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്നതടക്കമുള്ള പരാതിയാണ് വിമര്‍തര്‍ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടിക്കെതിരായിരുന്നുവെന്ന വിമര്‍ശനം നേരത്തെ നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.
Knives are out in Uttar Pradesh BJP

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യുപിയില്‍ ബിജെപി നേരിട്ടത്. 62 സീറ്റുകളുണ്ടായിരുന്ന പാര്‍ട്ടി 33 ലേക്ക് ചുരുങ്ങിയത് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു. ഞായറാഴ്ച ലഖ്നോവില്‍ നടന്ന ബിജെപി പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടിയാണ് സര്‍ക്കാരിനേക്കാള്‍ വലുതെന്നും ആരും തന്നെ പാര്‍ട്ടിയേക്കാള്‍ വലിയവരല്ലെന്നും കേശവ പ്രസാദ് മൗര്യ പറഞ്ഞിരുന്നു. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു മൗര്യയുടെ പ്രസംഗം.

എന്നാല്‍, അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്നായിരുന്നു യോഗി ആദിത്യനാഥ് യോഗത്തില്‍ തിരിച്ചടിച്ചത്.
ഇന്ത്യാ മുന്നണിയെ ഫലപ്രദമായി നേരിടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും യോഗി പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി. ഇതോടെയാണ് പാര്‍ട്ടിയിലെ ഉള്‍ക്കലഹം മറനീക്കി പുറത്തു വന്നത്.
Uttar Pradesh Chief Minister Yogi Adityanath is flanked by his deputy Keshav Prasad Maurya (left) and State BJP President Bhupendra Chaudhary

ഇതിനു പിന്നാലെയാണു ബുധനാഴ്ച വൈകീട്ടോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനെ കണ്ടത്. നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണു യോഗി ഗവര്‍ണറെ കണ്ടതെങ്കിലും മന്ത്രിസഭാ പുനഃസംഘടനയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായാണു സൂചന.

യോഗിയുടെ ബുള്‍ഡോസര്‍ നയം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമര്‍ശനം ശക്തമായതിന് പിന്നാലെ ലഖ്‌നോവിലെ നദീതീരത്തെ ആയിരം വീടുകള്‍ പൊളിച്ചുനീക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് റദ്ദാക്കിയിരുന്നു. യോഗിയെ മാറ്റി ഒബിസി വിഭാഗത്തില്‍ നിന്നൊരാളെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാട് പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നുണ്ട്.

എന്നാല്‍, യോഗിയെ മാറ്റാന്‍ ബിജെപി തയ്യാറായേക്കില്ല. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണു ബിജെപിയുടെ പ്രഥമ പരിഗണന. അതിനുമുന്‍പ് ഒരു മുഖം മിനുക്കലിന് പാര്‍ട്ടിയിലും കാബിനറ്റിലും സാധ്യതയുണ്ട്. 2027 ല്‍ യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നു നിലവിലുള്ള ചേരിതിരിവ് അവസാനിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം.