ചെന്നൈ: തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി.(Death toll rise to fifty at kallakurichi hooch tragedy ) കരുണാപുരത്താണ് വീണ്ടും മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെടുന്നു.
|
വിഷമദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും ദുരന്തത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മറുപടിയില്ലാതെ മുഖ്യമന്ത്രി സ്റ്റാലിന്‍
അന്‍പതിലധികംപേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുനേരേ പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷികളുടെയും കുറ്റാരോപണം ശക്തമായി. കൃത്യമായ ഉത്തരങ്ങളില്ലാതെ മരവിച്ച അവസ്ഥയിലാണ് മുഖ്യമന്ത്രി. മുഖ്യന്ത്രി ഇതുവരെ ദുരന്തസ്ഥലം നേരില്‍ സന്ദര്‍ശിക്കാത്തതും ആക്ഷേപങ്ങള്‍ക്ക് ആക്കംകൂട്ടി. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയുടെ ശാസനയും സര്‍ക്കാരിന് തിരിച്ചടിയായി. വിഷമദ്യദുരന്തം നിസ്സാരമായി കാണാനാകില്ലെന്നും മുമ്പുനടന്ന മദ്യദുരന്തത്തിനുശേഷം ഇത്തരം സംഭവങ്ങള്‍ തടയാന്‍ എന്തുനടപടി സ്വീകരിച്ചെന്നും കോടതി സര്‍ക്കാരിനോടുചോദിച്ചു.
ഡിഎംകെ നേതാക്കള്‍ക്ക് പങ്കെന്ന്
പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച നിയമസഭയില്‍ ബഹളമുണ്ടാക്കി. വ്യാജമദ്യത്തിനുപിന്നില്‍ ഡി.എം.കെ. ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്നുള്ള ആക്ഷേപം ശക്തമാണ്. പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളുടെയും പോലീസിന്റെയും അറിവോടെയാണ് മദ്യവില്‍പ്പനയെന്നാണ് പരാതി. ടാസ്മാക്ക് മദ്യശാലകളിലെ ഉയര്‍ന്ന വിലയാണ് പാവങ്ങളെ വ്യാജമദ്യം തേടിപ്പോകാന്‍ പ്രേരിപ്പിക്കുന്നതെന്നും പറയുന്നു.
കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയില്‍ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തില്‍ നഷ്ടമായത് നിരവധി പേരുടെ ജീവനാണ്. മദ്യത്തില്‍ മെഥനോള്‍ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നത്. 19-ാം തീയതി വൈകുന്നേരമാണ് മദ്യം വാങ്ങി കഴിച്ചത്. പിന്നാലെ പലരീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു.


