22
Feb 2023
Fri
22 Feb 2023 Fri

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവ് ഇ അബൂബക്കറിന് ഫലവത്തായ ചികില്‍സ നല്‍കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. യുഎപിഎ ചുമത്തപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ഇ അബൂബക്കര്‍ അപൂര്‍വ അര്‍ബുദമടക്കമുള്ള നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജയില്‍മോചിതനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ അന്വേഷണ ഏജന്‍സിക്കും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. മാര്‍ച്ച് 13ന് ഹരജി വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് ഹരജിക്കാരന്റെ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങളില്‍ മറുപടി നല്‍കണമെന്നും കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പോപുലര്‍ ഫ്രണ്ട് നിരോധനമുന്നോടിയായാണ് എന്‍ഐഎ ഇ അബൂബക്കറിനെ വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് വയറിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത അദ്ദേഹം വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. നിവര്‍ന്നു കിടക്കാന്‍ കഴിയാത്തതിനാല്‍ പ്രത്യേകമായി തയ്യാറാക്കിയ കിടക്കയിലായിരുന്നു കിടന്നിരുന്നത്. ഇതിനു പുറമേ പ്രത്യേക ഡയറ്റും പിന്തുടര്‍ന്നിരുന്നു. മറവിരോഗവും പിടിപെട്ടിരുന്നു.

മതിയായ ചികില്‍സ നല്‍കാത്തതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. മറവിരോഗം പിടിപെട്ടതിനാല്‍ സ്വയം മരുന്നെടുത്ത് കഴിക്കാനാവില്ലെന്നും പേരക്കുട്ടികളുടെ പേരുകള്‍ അദ്ദേഹത്തിന് ഓര്‍ത്തെടുക്കാനാവുന്നില്ലെന്നും അടുത്തിടെ കുടുംബം വ്യക്തമാക്കിയിരുന്നു.