ന്യൂഡല്‍ഹി: തലസ്ഥാന നഗരിയെ നടക്കുന്ന ഗ്രനേഡ് ആക്രമണങ്ങള്‍ക്കും വെടിവെയ്പ്പിനും പദ്ധതിയിട്ട സംഘത്തെ ഡല്‍ഹി പൊലിസ് പിടികൂടി. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാത്തലവന്‍ ഷഹസാദ് ഭട്ടിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചിരുന്ന രജ്വീര്‍ (21), വിവേക് ബഞ്ചാര (19) എന്നിവരാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശികളാണ് ഇരുവരും.
|
സിറക്പൂര്‍ ക്ലബ്ബിലെ പരാജയപ്പെട്ട ആക്രമണം
പ്രതികള്‍ ഏപ്രില്‍ 11-ന് പഞ്ചാബിലെ സിറക്പൂരിലുള്ള ഒരു പ്രമുഖ ക്ലബ്ബിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഭട്ടിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരമായിരുന്നു ഈ നീക്കം. എന്നാല്‍ തോക്കിനുണ്ടായ യന്ത്ര തകരാര്‍ മൂലം വെടിയുതിര്‍ക്കാനായില്ല. ഈ പരാജയപ്പെട്ട ദൃശ്യങ്ങള്‍ വിവേക് ഫോണില്‍ പകര്‍ത്തി പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി ഹോട്ടലുകള്‍ ലക്ഷ്യം
സിറക്പൂരിലെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ രാജ്വീര്‍ ഫരീദ്കോട്ടിലെത്തി പുതിയ പിസ്റ്റളും വെടിയുണ്ടകളും കൈക്കലാക്കി ഡല്‍ഹിയിലേക്ക് തിരിച്ചു. എന്‍സിആറിലെ ഒരു പ്രമുഖ ഹോട്ടലിന് നേരെ ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഏപ്രില്‍ 18-ന് ഡല്‍ഹിയിലെ സരായ് കാലെ ഖാന്‍ പ്രദേശത്ത് വെച്ച് പൊലിസ് രാജ്വീറിനെ സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഒരു പിസ്റ്റളും ആറ് വെടിയുണ്ടകളും കണ്ടെടുത്തു. ഏപ്രില്‍ 16-ന് പിടിയിലായ വിവേകിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് രജ്വീറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്‌മെന്റ്
സോഷ്യല്‍ മീഡിയ വഴിയാണ് ഷഹസാദ് ഭട്ടിയുടെ സഹായിയായ ‘റാണാ ഭായ്’ രജ്വീറിനെ വലയിലാക്കിയത്. തുടര്‍ന്ന് രജ്വീറാണ് വിവേകിനെ സംഘത്തിലേക്ക് കൊണ്ടുവന്നത്. പ്രതികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കാനും താമസസൗകര്യം ഒരുക്കാനും പാകിസ്താനില്‍ നിന്ന് പണം എത്തിച്ചിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ്, അമൃത്സര്‍ കേന്ദ്രീകരിച്ചായിരുന്നു നീക്കങ്ങള്‍.
ഡിജിറ്റല്‍ തെളിവുകള്‍ പുറത്ത്
പ്രതികളില്‍ നിന്ന് ഗുരുതര തെളിവുകള്‍ അടങ്ങിയ രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പാക് ഹാന്‍ഡ്ലര്‍മാരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതോടെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 61(2) പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. രാജ്യതലസ്ഥാനത്ത് സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.





