25
May 2026
Sat
25 May 2026 Sat
digital arrest fraud arrest

രാജ്യവ്യാപകമായി നടന്ന ഡിജിറ്റല്‍ അറസ്റ്റ്, സൈബര്‍ ട്രേഡിങ് തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസുകളിലെ മുഖ്യപ്രതികള്‍ തെലങ്കാനയില്‍ അറസ്റ്റില്‍. കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് 10 ദിവസം വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിജിറ്റല്‍ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ജീഡി മെറ്റ്ല പ്രദേശത്തുനിന്ന് നിരഞ്ജന്‍ ചൗധരിയെയും(40) ടെലഗ്രാം ട്രേഡിങ് സൈബര്‍ തട്ടിപ്പ് കേസില്‍ സബ്‌സാ കോളനിയില്‍നിന്ന് സയ്യിദ് ഹസന്‍ അലിയെ(39)യുമാണ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തെ വയോധികക്ക് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിയെ തുടര്‍ന്ന് നഷ്ടപ്പെട്ട ആറുകോടിയോളം രൂപയില്‍ മൂന്നുകോടി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ശാന്തന്‍ ആര്‍ട്‌സ് ആന്‍ഡ് പ്രിന്റേഴ്‌സ് ഉടമ നിരഞ്ജന്‍ ചൗധരി തട്ടിയെടുത്തതായും തുക വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പിന്‍വലിച്ചശേഷം കംബോഡിയ ആസ്ഥാനമായ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുടെ 38 ലക്ഷം നഷ്ടമായ കേസില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ടിന് ബന്ധമുള്ളതായി വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അനേഷണത്തില്‍ സയ്യിദ് ഹസന്‍ അലി ടെലിഗ്രാം ട്രേഡിങ് സൈബര്‍ തട്ടിപ്പിലൂടെ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കോടികള്‍ കൈമാറിയതായും കണ്ടെത്തി.

ALSO READ: കണ്ണേ കരളേ വിഡിഎസ്സേ… സതീശനെ സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍

വിവിധ സംസ്ഥാനങ്ങളില്‍ സയ്യിദ് ഹസ്സന്‍ അലിക്കെതിരെ 31 സൈബര്‍ കേസുകളുണ്ട്. രാജ്യത്തെ വിവിധ സ്റ്റേഷനുകളിലെ പരാതികളിലായി പ്രതിയുടെ 2.71 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ദുബൈ കേന്ദ്രമായ സൈബര്‍ തട്ടിപ്പ് ശൃംഖലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

ദുര്‍ഘട സാഹചര്യങ്ങള്‍ നേരിട്ട് അതി സാഹസികമായാണ് അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം എ.സി.പി അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ ഷമീര്‍ഖാന്‍, എ.എസ്.ഐ ശ്യാം, എസ്.സി.പി.ഒമാരായ അജിത് രാജ്, അരുണ്‍, കെ.ആര്‍. അനീഷ്, നിഖില്‍, അജിത് ബാലചന്ദ്രന്‍, സി.പി.ഒമാരായ ബിന്ദോഷ്, ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.