ടെൽ അവീവ്: അത്ഭുതങ്ങൾ എന്നാൽ ഇതാണ്. അപകടത്തിൽ തല വേർപെട്ടുപോയതിനാൽ മരിച്ചെന്ന് ഉറപ്പിച്ച 12 വയസുകാരനായ ഇസ്രായേലി ബാലന്റെ തല തുന്നിച്ചേർത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഡോക്ടർമാർ. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാർ ഇടിച്ചാണ് ബാലന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേൽക്കുകയും തല വേർപെട്ടുപോവുകയും ചെയ്ത 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടത്തി പുതുജീവിതം നൽകുകയായിരുന്നു.
|
പൂർണമായും നട്ടെല്ലിന്റെ ടോപ് വെർട്ടിബ്രയിൽ നിന്ന് വേർപെട്ടുപോയ സുലൈമാൻ ഹസൻ എന്ന കൗമാരക്കാരന്റെ തലയോട്ടിയാണ് പൂർവ സ്ഥിതിയിലെത്തിച്ചത്. അപകടമുണ്ടായ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയുടെ തല കഴുത്തിൽ നിന്ന് ഏതാണ്ട് പൂർണമായും വേർപ്പെട്ട നിലയിലായിരുന്നു. ഏറെ മണിക്കുറുകൾ നീണ്ടതായിരുന്നു ശസ്ത്രക്രിയ.
50ശതമാനം മാത്രം രക്ഷപ്പെടാൻ സാധ്യതയുള്ള ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അദ്ഭുതമല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറഞ്ഞു. ന്യൂറോളജിക്കൽ പ്രശ്‌നങ്ങളോ പരസഹായമാവശ്യമുള്ള അവസ്ഥയോ ഹസനില്ല എന്നതും മെഡിക്കൽ രംഗത്തിനു വലിയ അഭിമാനമാവുകയാണ്.
ജൂണിലാണ് ശസ്ത്രക്രിയ എങ്കിലും ഇതുസംബന്ധിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ഡോക്ടർ പറഞ്ഞു. കുട്ടി കാര്യങ്ങളെല്ലാം സ്വന്തം നിലയ്ക്ക് ചെയ്തുതുടങ്ങിയതായും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു.തന്റെ ഏക മകനെ രക്ഷിച്ചതിന് ആശുപത്രി അധികൃതരോട് കടപ്പെട്ടിരിക്കുന്നുവെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.


