02
Feb 2025
Tue
02 Feb 2025 Tue

ഭുവനേശ്വര്‍: പ്രണയം പരാജയപ്പെട്ടെന്ന് കരുതി ആ സമയത്ത് സ്ത്രീ പുരുഷന്‍മാര്‍ക്കിടയില്‍ നടന്ന ശാരീരികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഒറീസ ഹൈക്കോടതി. പ്രണയ ബന്ധങ്ങളിലെ പരാജയം ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന സ്ത്രീയുടെ പരാതിയില്‍ പ്രതിക്കെതിരേ ചുമത്തിയ ബലാത്സംഗ കുറ്റം റദ്ദാക്കി ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജിവ് കുമാര്‍ പാണിഗ്രഹിയുടെ സിംഗിള്‍ ബെഞ്ചിന്റെതാണ് വിധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാംബല്‍പൂര്‍ സ്വദേശികളായ പരാതിക്കാരിയും പ്രതിയും ഒമ്പതുവര്‍ഷത്തോളമാണ് പ്രണയിച്ച് നടന്നത്. 2012ല്‍ നഗരത്തില്‍ കംപ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് പതിവായുള്ള ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിലും എത്തി. പ്രണയം വിവാഹത്തിലെത്താതിരിക്കുകയും പരാജയപ്പെടുകയുംചെയ്തതോടെയാണ് സ്ത്രീ മുന്‍കാമുകനെതിരേ പരാതിപ്പെട്ടത്. തന്റെ ഇഷ്ടത്തോടെയല്ല ലൈംഗികബന്ധം നടന്നതെന്നും ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

എന്നാല്‍ ബന്ധങ്ങള്‍ തകരുമ്പോള്‍ അത് പ്രതികാരം ചെയ്യാനുള്ള മാര്‍ഗമായി നിയമസംവിധാനത്തെ ഉപയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച ഹൈക്കോടതി, പ്രണയം വിവാഹത്തില്‍ കലാശിക്കാത്തതാണ് പരാതിയുടെ കാതലെങ്കിലും ബന്ധം തകരുന്നത് കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

 

ലംഘിക്കപ്പെടുന്ന എല്ലാ വാഗ്ദാനങ്ങളും കുറ്റകൃത്യമായി കാണാനാകില്ല. പരസ്പരം മനസ്സിലാക്കിയും തൃപ്തിപ്പെട്ടതു കൊണ്ടുമാണ് ഒമ്പതുവര്‍ഷത്തോളം ഇരുവരും മുന്നോട്ടുപോയത്. ഇടയ്ക്ക് ബന്ധം വിവാഹത്തിലെത്തിയില്ല എന്നത് വ്യക്തിപരമായ പരാതികള്‍ക്ക് കാരണമാകാമെങ്കിലും അത് കുറ്റകൃത്യമോ വിശ്വാസ വഞ്ചനയോ ആയി കാണാന്‍ കഴിയില്ല- കോടതി വ്യക്തമാക്കി.

Failure Of Love Not A Crime says Orissa HC

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക