ന്യൂജേഴ്സി: ഫിഫ ലോകകപ്പില്‍ ആദ്യ മത്സരത്തിലെ കടുത്ത വെല്ലുവിളികള്‍ മറികടന്ന് ഫ്രാന്‍സിന് വിജയത്തുടക്കം. ചൊവ്വാഴ്ച നടന്ന ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സെനഗലിനെ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്.
|
ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സെനഗലിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളം നിറഞ്ഞുകളിച്ച എംബാപ്പെ തന്റെ കരിയറിലെ 13, 14 ലോകകപ്പ് ഗോളുകള്‍ സ്വന്തമാക്കി ഫ്രാന്‍സിന് വ്യക്തമായ മുന്‍തൂക്കം നല്കി. യുവതാരം ബ്രാഡ്ലി ബാര്‍ക്കോളയാണ് ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ നേടിയത്. സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു താരം. ഇഞ്ചുറി ടൈമില്‍ ഇബ്രാഹിം എംബായെയിലൂടെ സെനഗല്‍ ഒരൊറ്റ ഗോള്‍ തിരിച്ചടിച്ചെങ്കിലും അത് വെറുമൊരു ആശ്വാസ ഗോള്‍ മാത്രമായി ഒതുങ്ങി.
ഈ ഇരട്ട ഗോളുകളോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന ഗെര്‍ഡ് മുള്ളറുടെ (14 ഗോളുകള്‍) റെക്കോര്‍ഡിനൊപ്പം 27 കാരനായ എംബാപ്പെ എത്തി. 16 ഗോളുകളുമായി ഒന്നാം സ്ഥാനത്തുള്ള മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ എംബാപ്പെയ്ക്ക് ഇനി രണ്ട് ഗോളുകള്‍ കൂടി മതി. 13 ലോകകപ്പ് ഗോളുകളുള്ള ലയണല്‍ മെസ്സിയെ മറികടന്നാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്.
നോര്‍വെയ്ക്ക് തകര്‍പ്പന്‍ തുടക്കം
നീണ്ട 26 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ നോര്‍വെയ്ക്ക് തകര്‍പ്പന്‍ വിജയത്തുടക്കം. ഗ്രൂപ്പ് ഐയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നോര്‍വെ ഏഷ്യന്‍ കരുത്തരായ ഇറാഖിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ ഏര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോള്‍ പ്രകടനമാണ് നോര്‍വെയുടെ വിജയം എളുപ്പമാക്കിയത്.
ബോസ്റ്റണില്‍ നടന്ന മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ഡേവിഡ് മുള്ളര്‍ വോള്‍ഫിന്റെ ക്രോസില്‍ നിന്നും പന്ത് വലയിലെത്തിച്ച് ഹാലണ്ടാണ് നോര്‍വെയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. എന്നാല്‍ 10 മിനിറ്റുകള്‍ക്കകം ഐമെന്‍ ഹുസൈന്റെ ഉഗ്രനൊരു ഹെഡ്ഡറിലൂടെ ഇറാഖ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇറാഖ് പ്രതിരോധ നിര വരുത്തിയ ഗുരുതരമായ പിഴവ് മുതലെടുത്ത് ഹാലണ്ട് നോര്‍വെയുടെ രണ്ടാം ഗോളും നേടി. ഈ ഗോളോടെ അന്താരാഷ്ട്ര തലത്തില്‍ വെറും 51 മത്സരങ്ങളില്‍ നിന്ന് ഹാലണ്ടിന്റെ ഗോള്‍ നേട്ടം 57 ആയി ഉയര്‍ന്നു.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ലിയോ ഓസ്റ്റിഗാര്‍ഡ്, ആഴ്സണല്‍ താരം മാര്ട്ടിന് ഒഡെഗാര്‍ഡ് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലയിലാക്കി നോര്‍വെയുടെ ലീഡ് 3-1 ആക്കി ഉയര്‍ത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഹാലണ്ടിന്റെ ഒരു ഹെഡ്ഡര്‍ ഇറാഖ് താരം ഹുസൈന്റെ ശരീരത്തില്‍ തട്ടി സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ (ഓണ്‍ ഗോള്‍) നോര്‍വെയുടെ വിജയം പൂര്‍ണ്ണമായി.
ഈ തകര്‍പ്പന്‍ ജയത്തോടെ മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തില്‍ ഫ്രാന്‍സിനെ മറികടന്ന് നോര്‍വെ ഗ്രൂപ്പ് ഐയില്‍ ഒന്നാം സ്ഥാനത്തെത്തി. ജൂണ്‍ 22 ന് ന്യൂജേഴ്സിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ നോര്‍വെ കരുത്തരായ സെനഗലിനെ നേരിടും.
1986 ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയ ഇറാഖിന് മത്സരത്തിന് മുന്‍പ് യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. 21 മത്സരങ്ങള്‍ നീണ്ട കഠിനമായ യോഗ്യതാ റൗണ്ട് പിന്നിട്ടെത്തിയ അവര്‍ക്ക് ആദ്യ മത്സരത്തില്‍ പരാജയപ്പെടാനായിരുന്നു വിധി. മറുഭാഗത്ത് ഹാലണ്ടും ഒഡെഗാര്‍ഡും നയിക്കുന്ന സുവര്‍ണ്ണ തലമുറയുമായി എത്തിയ നോര്‍വെ ടൂര്‍ണമെന്റില്‍ വലിയ പ്രതീക്ഷയിലാണ്.
Fifa world cup 2026: France Beat Senegal 3-1, Norway Win Over Iraq


