പത്തനംതിട്ട: പത്തനംതിട്ടയിലെ സൈക്കോ ദമ്പതികള് പ്രതികളായ ഹണിട്രാപ്പ് കേസില്‍ പിടിയിലായ രശ്മിയുടെ ഫോണില്‍ 5 വിഡിയോ ക്ലിപ്പുകള്‍ കണ്ടെത്തി. കൂടുതല്‍ ഇരകള്‍ കേസില്‍ ഉള്‍പ്പെട്ടെന്ന് തെളിയിക്കുന്നതാണിത്. രശ്മിയും ആലപ്പുഴ സ്വദേശിയും വിവസ്ത്രരായി നില്‍ക്കുന്നതും റാന്നി സ്വദേശിയെ മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പുറമെ രണ്ടുപേര്‍ കൂടി ദമ്പതികളുടെ മര്‍ദ്ദനത്തിന് ഇരയായെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഇരകളുടെ ദൃശ്യവും ഫോണിലുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജയേഷിന്റെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
|
സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. മര്‍ദനമേറ്റവരില്‍ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കും.
കേസില്‍ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഹണിട്രാപ്പ് മോഡലില്‍ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലര്‍ പിന്നുകള്‍ ജനനേന്ദ്രിയത്തില്‍ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തില്‍ ഈ കൊടിയ മര്‍ദ്ദനം ഭര്‍ത്താവ് ജയേഷ് നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
ജയേഷിനൊപ്പം മുന്‍പ് ബംഗളൂരുവില്‍ ജോലി ചെയ്തവരാണ് ആലപ്പുഴ സ്വദേശിയായ യുവാവും അയാളുടെ ബന്ധുവായ റാന്നി സ്വദേശിയും. ഇവര്‍ രശ്മിയുമായി ഫോണില്‍ ചാറ്റ് ചെയ്യുന്നത് ജയേഷ് കണ്ടെത്തി. ജയേഷ് ചോദ്യം ചെയ്തതോടെ രശ്മി ഇക്കാര്യങ്ങളെല്ലാം ഏറ്റുപറഞ്ഞു. തുടര്‍ന്ന് രണ്ട് യുവാക്കളോടും പ്രതികാരം ചെയ്യാന്‍ ജയേഷ് തീരുമാനിച്ചെന്നാണ് പോലീസ് പറയുന്നത്. രശ്മിയെ കൊണ്ട് തന്നെ ഇരുവരെയും സെപ്റ്റംബര്‍ ഒന്നിന് ആലപ്പുഴ സ്വദേശിയെ വിളിച്ചുവരുത്തി. അതിക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി. പിന്നാലെ തിരുവോണ ദിവസം റാന്നി സ്വദേശിയായ യുവാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മര്‍ദിച്ചു. ആലപ്പുഴ സ്വദേശിയെക്കാള്‍ റാന്നി സ്വദേശിയാണ് കൊടിയമര്‍ദ്ദനം ഏറ്റുവാങ്ങിയതെന്നും പൊലീസ് പറയുന്നു.
തിരുവോണദിവസം സൗഹൃദം നടിച്ച് വീട്ടിലേക്ക് ജയേഷ് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് റാന്നി സ്വദേശിയായ യുവാവ് പറയുന്നത്. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചു പീഡിപ്പിച്ചെന്നും റാന്നി സ്വദേശിയായ യുവാവ് പറഞ്ഞു. വീട്ടിലേക്ക് പോയത് പരിചയത്തിന്റെ പുറത്താണ്. കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവ് ആയപ്പോള്‍ അതില്‍ മുളക് സ്‌പ്രേ അടിച്ചു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. കൊല്ലുമെന്ന ഭയത്തില്‍ പുറത്താരോടും പറഞ്ഞില്ല. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തി. ഒരുമിച്ച് ജോലി ചെയ്ത പരിചയത്തില്‍ ആണ് ഓണക്കാലത്ത് വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയത്. തുടര്‍ന്നാണ് അവിടെ വെച്ച് ക്രൂരമര്‍ദനമേറ്റത്. ക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍ നടത്തി. ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നത്. മരിച്ചുപോയ ആരൊക്കെയോ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചത് എന്നും യുവാവ് വെളിപ്പെടുത്തി.
റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്.
ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നല്‍കിയതെന്നും യുവാവ് പറഞ്ഞു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്‌ഐആറിലുണ്ട്.
Five video clips found on Rashmi’s phone, suspicion of more victims
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





