ഡോ. കെ റ്റി അബ്ദുറബ്ബ്
|
മെസ്സി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംബാപ്പെ, ഹക്കിമി, വിനീഷ്യസ് ജൂനിയര്‍, ഇന്നത്തെ ഫുട്‌ബോളിന്റെ പ്രകാശഭരിതമായ ലോകം. സ്റ്റേഡിയങ്ങള്‍ നിറയുന്നു, ഇവര്‍ക്കായി സോഷ്യല്‍ മീഡിയ കത്തുന്നു, ഓരോ ഗോളും ചരിത്രമായി മാറുന്നു. പക്ഷേ ഫുട്‌ബോളിന് മറ്റൊരു മുഖം കൂടിയുണ്ട്. നിശബ്ദമായ ഒരു മുഖം. കുറച്ച് പേര്‍ മാത്രം ഓര്‍ക്കുന്ന ഒരു ചരിത്രം.
ഫുട്‌ബോള്‍ പലപ്പോഴും ”ദരിദ്ര ബാലന്‍ രാജാവാകുന്ന കഥ”യായി അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ ആ കഥ എല്ലാ താരങ്ങള്‍ക്കും ഒരുപോലെയല്ല. ബ്രസീലിന്റെ ഗാരിഞ്ച അതിന്റെ വലിയ ഉദാഹരണം. ലോകകപ്പ് ജേതാവ്, അതുല്യമായ ഡ്രിബ്ലിങ്് കഴിവിന്റെ ഉടമ. പക്ഷേ കളിക്കളത്തിന് പുറത്തുള്ള ജീവിതം മദ്യാസക്തിയിലും സാമ്പത്തിക പ്രതിസന്ധിയിലും തകര്‍ന്നു. 1983-ല്‍, 49-ാം വയസ്സില്‍ അദ്ദേഹം മരിച്ചു, അധികം ശ്രദ്ധിക്കപ്പെടാതെ.
ഉറുഗ്വേയുടെ ജോസെ ലിയാന്‍ഡ്രോ ആന്‍ഡ്രാഡെ ഒരിക്കല്‍ ലോകത്തിലെ ആദ്യ കറുത്ത ഫുട്‌ബോള്‍ സൂപ്പര്‍സ്റ്റാറായിരുന്നു. ഒളിംപിക് സ്വര്‍ണം നേടിയ അദ്ദേഹം പിന്നീട് ദാരിദ്ര്യത്തിലേക്ക് വീണു, രോഗബാധിതനായി 1957-ല്‍ മരിച്ചു. മൊയാസിര്‍ ബാര്‍ബോസയുടെ കഥ അതിലും ദുഖകരമാണ്. 1950 ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍ തോറ്റപ്പോള്‍, ഒരു ഗോള്‍ കാരണം മുഴുവന്‍ രാജ്യത്തിന്റെ കുറ്റം അദ്ദേഹത്തിന്റെ മേല്‍ വീണു. ജീവിതത്തിന്റെ ബാക്കി കാലം അദ്ദേഹം അവഗണനയില്‍ കഴിച്ചു.
ഇംഗ്ലണ്ടിന്റെ ജസ്റ്റിന്‍ ഫാഷാനുവിന്റെ കഥ മറ്റൊരു വേദനാജനക അധ്യായമാണ്. ബ്രിട്ടീഷ് ഫുട്‌ബോളില്‍ £1 മില്യണ്‍ ട്രാന്‍സ്ഫര്‍ നേടിയ ആദ്യ കറുത്ത താരമായിരുന്ന അദ്ദേഹം, പിന്നീട് ലൈംഗിക ആരോപണങ്ങളിലും കടുത്ത വിവേചനത്തിലും ഒറ്റപ്പെടലിലും കുടുങ്ങി. 1998-ല്‍ (37-ാം വയസ്സില്‍) അദ്ദേഹം ആത്മഹത്യ ചെയ്തു.
നൈജീരിയയുടെ റാഷിദി യെകിനി ലോകകപ്പില്‍ ഗോള്‍ നേടിയ ദേശീയ നായകനായിരുന്നു. പക്ഷേ വിരമിച്ച ശേഷം അദ്ദേഹം സമൂഹത്തില്‍ നിന്ന് അകന്നു ജീവിച്ചു, 2012-ല്‍ 48-ാം വയസ്സില്‍ മരിച്ചു. ഇവരോടൊപ്പം ജോര്‍ജ് ബെസ്റ്റ്, സോക്രാറ്റീസ് പോലുള്ള മഹാന്മാരും ഉണ്ടായിരുന്നു – പ്രതിഭയും പ്രശസ്തിയും ഉണ്ടായിട്ടും മദ്യാസക്തിയും ആരോഗ്യപ്രശ്‌നങ്ങളും ജീവിതം ചുരുക്കിയവര്‍.
ഇന്ത്യയിലും സമാനമായ കഥകള്‍ കാണാം. മുഹമ്മദ് സലിം സ്‌കോട്ട്ലന്‍ഡിലെ സെല്‍റ്റിക്കിനായി കളിച്ച ആദ്യ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നു. പക്ഷേ തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ പേര് ലോകം മറന്നു. സഹൂ മെവാലാല്‍ ഇന്ത്യയുടെ ആദ്യകാല ഗോള്‍ മെഷീനായിരുന്നു, പക്ഷേ അവഗണനയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന കാലം.
നമ്മള്‍ ഇന്ന് ലോക താരങ്ങള്‍ക്കായി ആവേശപ്പെടുന്നു, അവരുടെ പേരും പ്രശസ്തിയും പറഞ്ഞ് ദിവസങ്ങള്‍ ചെലവഴിക്കുന്നു. അപ്പോള്‍ ഒന്ന് ഓര്‍ത്തുപോകേണ്ടതാണ്-ഫുട്‌ബോള്‍ നമ്മെ ആവേശിപ്പിക്കുന്നു, പക്ഷേ ചിലപ്പോള്‍ അത് നമ്മെ ഓര്‍മിപ്പിക്കുന്നു: പ്രശസ്തി എന്നത് ശാശ്വതമായ സംരക്ഷണം അല്ല. കാരണം കളിയുടെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍, ചിലരുടെ സങ്കട കഥകള്‍ പിന്നെയും തുടരുന്നു… പക്ഷേ അത് കേള്‍ക്കുന്നവര്‍ കുറവാണ്.
ALSO READ: 10വയസ്സുകാരിയുടെ കൈ ചൂരലിന് അടിച്ചൊടിച്ച കണക്ക് അധ്യാപകന് സസ്പെൻഷൻ



