22
Jan 2023
Wed
22 Jan 2023 Wed

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽ കടന്നെത്തിയ അറബികളടക്കമുള്ളവരുടെ സാംസ്‌കാരിക സ്വാധീനത്തെക്കുറിച്ച് കാര്യങ്ങൾ പഠിച്ചതിനപ്പുറം നേരിട്ട് കണ്ടെത്തി മനസ്സിലാക്കുവാനായി വിദേശവിദ്യാർഥികളെത്തി. പത്തോളം വിദേശ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചു വിദേശ വിദ്യാർഥികളുടെ സംഘമിപ്പോൾ കോഴിക്കോടാണുള്ളത്. കോഴിക്കോട് കുറ്റിച്ചിറ ജമാഅത്ത് പള്ളി, മിശ്ക്കാൽ പള്ളി, മുച്ചുന്തി പള്ളി എന്നിവ കാണാൻ എത്തിയിരിക്കുന്നത്. ന്യൂയോർക്ക് യൂനിവേഴ്‌സിറ്റിയിലെ അബൂദബി സെന്ററിൽ നിന്നുള്ള ബിരുദ വിദ്യാർഥികളായ പതിനഞ്ച് പേരും മൂന്ന് അധ്യാപകരുമടങ്ങുന്നതാണ് സംഘം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴിന് കൊച്ചിയിലെത്തിയ സംഘം കൊടുങ്ങലൂരിലെ മാലിക് ദിനാർ പള്ളി, മട്ടാഞ്ചേരി, കൊച്ചി ബിനാലെ എന്നിവ സന്ദർശിച്ച ശേഷമാണ് കോഴിക്കോട് എത്തിയത്. സമുദ്രം വഴിയുള്ള കുടിയേറ്റം കേരളത്തിലെ കടലോര മേഖലയിലെ ജനങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരുടെ മുഖ്യ ലക്ഷ്യം.

ബേപ്പൂരിൽ ഉരു നിർമാണ ശാല സന്ദർശിച്ചു കൊണ്ടാണ് കോഴിക്കോട്ടെ പര്യടനത്തിനു തുടക്കം കുറിക്കുന്നത്. ഇതോടൊപ്പം സുന്നാമാക്കി അടക്കമുള്ള പാരമ്പര്യ ചികിത്സ, യൂനാനി ചികിത്സാ രീതികൾ എന്നിവയെക്കുറിച്ചും പഠിക്കും. ഇതിനു ശേഷം പരപ്പനങ്ങാടിയിൽ വെച്ച് മാപ്പിള കലകളായ കോൽക്കളി, ദഫ്മുട്ട്, അറവന മുട്ട് എന്നിവയുടെ ലൈവ് റിക്കോർഡിംഗും നടത്തും. ശേഷം പി എസ് എം ഒ കോളെങ്കിൽ വെച്ച് ഇവർക്ക് തിയറി ക്ലാസ്സു മുണ്ടാകും.

ചരിത്രകാരനും പി എസ് എം ഒ കോളജ് മുൻ അധ്യാപകനുമായ ഡോ. അബ്ദുൾ റസാഖ് ആണ് ഇവിടത്തെ പരിപാടികൾ ഇവർക്ക് വേണ്ടി കോ ഓർഡിനേറ്റ് ചെയ്യുന്നത്. ഇന്ത്യയിൽ ഇവർ കേരളത്തിൽ സന്ദർശനം നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം തെക്കേപ്പുറത്തെ ഈ മൂന്നു പള്ളികളിലെ പുരാലിയിതങ്ങൾ പരിശോധിക്കുകയാണെന്ന് ഡോ. അബ്ദുൽ റസാഖ് പറഞ്ഞു.