15
Dec 2023
Sun
15 Dec 2023 Sun

പുതിയ വര്‍ഷം UAEയിലും സൗദിയിലും നിങ്ങള്‍ക്ക് ജോലി ഉറപ്പ്; വരുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: കേരളത്തിലെ പ്രവാസികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ഗള്‍ഫ് നാടുകള്‍. പ്രത്യേകിച്ച് സൗദി അറേബ്യയും യു.എ.ഇയും. നല്ലൊരു ജോലിയും പണവും ലക്ഷ്യംവച്ച് വിമാനം കയറിയവരാരും അത് പൂര്‍ത്തിയാക്കാതെ മടങ്ങിയിട്ടുണ്ടാകില്ല. ഗള്‍ഫില്‍ നല്ല ജോലിയും വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച വര്‍ഷമാണ് 2024. കാരണം ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് പുതുവര്‍ഷം ഈ രണ്ട് രാജ്യങ്ങളും വരാനിരിക്കുന്നത്.

സൗദി അറേബ്യന്‍ സാമ്പത്തിക രംഗം അതിവേഗം കുതിക്കുകയാണ്. 2024ല്‍ സൗദി അറേബ്യയില്‍ ആറ് ശതമാനം ശമ്പളം വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷന്‍ 2030 എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് ശമ്പള വര്‍ധനവിലേക്ക് നയിക്കുന്ന ഒരു ഘടകം. ആഗോളതലത്തില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന കൂപ്പര്‍ ഫിറ്റ്ച്ച് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സൗദി സാലറി ഗൈഡ് 2024 എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സൗദിയില്‍ ഒട്ടേറെ ബ്രഹ്മാണ്ഡ പദ്ധതികള്‍ നടപ്പാക്കുന്നതിനാല്‍ കമ്പനികള്‍ മികച്ച ജോലിക്കാരെ തേടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ 2034ലെ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് സൗദി. ആ നിലയിലും പതിനായിരക്കണക്കിന് ഒഴിവുകള്‍ സൗദിയില്‍ വരും.

കമ്പനികളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വെയില്‍ ഭാഗമായ 52 ശതമാനം സ്ഥാപനങ്ങളും 2024ല്‍ ശമ്പളം വര്‍ധിക്കുമെന്ന് പ്രതികരിച്ചു. മികച്ച യോഗ്യതയുള്ളവര്‍ക്കാണ് നേട്ടം കൊയ്യാന്‍ സാധിക്കുക. മികച്ച കഴിവുള്ള ജോലിക്കാരെ ലഭിക്കുന്നതിലാകും കമ്പനികള്‍ 2024ല്‍ ശ്രദ്ധ പതിപ്പിക്കുക. പരിചയ സമ്പന്നരായ ജോലിക്കാരെ ലഭിക്കുന്നതിലും കമ്പനികള്‍ ശ്രദ്ധയൂന്നും. ശമ്പളവും ബോണസും വര്‍ധിപ്പിക്കുമെന്നാണ് കൂടുതല്‍ കമ്പനികളും സര്‍വെയില്‍ പ്രതികരിച്ചതെങ്കിലും മറിച്ചുള്ള അഭിപ്രായം പങ്കുവച്ചവരുമുണ്ട്.

യു.എ.ഇയിലും സമാനമാണ് അവസ്ഥ. ബുധനാഴ്ച കൂപ്പര്‍ ഫിച്ച് പുറത്തിറക്കിയ ‘സാലറി ഗൈഡ് യുഎഇ 2024’ പ്രകാരം, നാലിലൊന്ന് കമ്പനികള്‍ (27 ശതമാനം) ലഭ്യമായ പ്രതിഭകളുടെ കുറവ് പ്രതീക്ഷിക്കുന്നു. അതേസമയം 73 ശതമാനം പേര്‍ തങ്ങളുടെ പുതിയ നിയമനങ്ങള്‍ നിറവേറ്റാന്‍ രാജ്യത്ത് പ്രതിഭകള്‍ ലഭ്യമാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഇതിന് മതിയായ യോഗ്യതയുള്ള പ്രതിഭകളെ കിട്ടാനുമില്ല. ഗള്‍ഫ് മേഖലയിലെ 1,000ലധികം ഓര്‍ഗനൈസേഷനുകളിലായി ബിസിനസ്സ് ലീഡര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ, മാനേജ്‌മെന്റിനും നേതൃത്വപരമായ റോളുകള്‍ക്കും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നും പറയുന്നു.

റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, വ്യാപാരം, ലോജിസ്റ്റിക്‌സ്, റീട്ടെയില്‍, വ്യോമയാനം തുടങ്ങിയ എണ്ണ ഇതര മേഖലകളിലെ ശക്തമായ വളര്‍ച്ച കാരണം കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ യുഎഇ തൊഴില്‍ വിപണി ഗണ്യമായ വളര്‍ച്ച കൈവരിച്ചു. 2022ല്‍ യുഎഇ 7.9 ശതമാനം വളര്‍ച്ചാനിരക്കാണ് കാണിച്ചത്. മഹാമാരിക്ക് ശേഷം ധാരാളം നിക്ഷേപകരും കോടീശ്വരന്മാരും പ്രൊഫഷണലുകളും എമിറേറ്റിലേക്ക് ഒഴുകിയെത്തിയതിനാല്‍ രാജ്യം ശക്തമായി തിരിച്ച് വരികയാണ്.