കരിപ്പൂര്‍ വഴി ഇത്തവണ ഹജ്ജിന് പോകാന്‍ ചെലവേറും; കാരണം ഇതാണ്
|
മലപ്പുറം: ഇത്തവണത്തെ ഹജ്ജിന് കരിപ്പൂര്‍ വിമാനത്താവളം വഴി തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്ക് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് പോകുന്നതിനെക്കാള്‍ പണം കൊടുക്കേണ്ടി വരും. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്കാണ് കരിപ്പൂരില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ ചെലവഴിക്കേണ്ടിവരിക. എയര്‍ ഇന്ത്യക്കാണ് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താനുള്ള ചുമതല. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ മറ്റ് കമ്പനികള്‍ ഈടാക്കുന്നതിന്റെ ഇരട്ടി ചാര്‍ജ്ജ് ഈാക്കുന്നതാണ് ചെലവ് കൂടാന്‍ കാരണം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതില്‍ പകുതിയിലധികം പേരും കരിപ്പൂരാണ് എംപാര്‍ക്കേഷന്‍ പോയന്റായി നല്‍കിയിരിക്കുന്നത്. അതിനാല്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് വിമാനടിക്കറ്റ് ഇനത്തില്‍ മറ്റ് വിമാനത്താവളത്തില്‍നിന്നും പോകുന്നതിനെക്കാള്‍ 75,000 രൂപ അധികം നല്‍കേണ്ടി വരും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഹജ്ജിന് പോയി വരാന്‍ സൗദി എയര്‍ലൈന്‍സ് 86,000 രൂപയും കണ്ണൂരില്‍ നിന്നും 89,000 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ കോഴിക്കോട് നിന്നും എയര്‍ ഇന്ത്യ 16,5000 രൂപയാണ് ഈടാക്കുക. ഹാജിമാര്‍ക്ക് 53 കിലോ ലഗേജ് കൊണ്ടുപോകാന്‍ സൗദി എയര്‍ലൈന്‍സ് അനുമതി നല്‍കുന്നു. എയര്‍ ഇന്ത്യയില്‍ 37 കിലോക്ക് മാത്രമാണ് അനുമതി.
ഹജ്ജ് തീര്‍ഥാടകരുടെ ആശങ്ക പരിഹരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ആവശ്യപെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നും വീണ്ടും ടെണ്ടര്‍ നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് മലപ്പുറം എം.പിയും കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാനുമായ അബ്ദുസ്സമദ് സമദാനി എം.പി കത്തെഴുതി.
ഈ വര്‍ഷത്തെ ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വിമാന സര്‍വീസിനായി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ നിയന്ത്രണമുള്ളതിനാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തയ്യറായിത്. നെടുമ്പാശ്ശേരിയും, കണ്ണൂരും സൗദി എയര്‍ ലൈന്‍സാണ് സര്‍വീസ് നടത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





