16
Apr 2025
Tue
16 Apr 2025 Tue
Heart attack after stroke; Vatican officially confirms Pope's cause of death

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാന്‍. പക്ഷാഘാതത്തെ തുടര്‍ന്ന് കോമ സ്ഥിതിയിലായ മാര്‍പാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും മരിച്ചെന്നും വത്തിക്കാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാര്‍പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി വത്തിക്കാനില്‍ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമാണ് വത്തിക്കാന്‍ ഇക്കാര്യം അറിയിച്ചത്. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ മാര്‍പാപ്പ മാര്‍ച്ച് 23നാണ് ആരോഗ്യനില വീണ്ടെടുത്ത് വസതിയിലേക്ക് തിരികെയെത്തിയത്.

മാര്‍പാപ്പയുടെ സംസ്‌കാരവും അന്ത്യ ചടങ്ങുകളും അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് തീരുമാനിക്കും. ഇതിനായി കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും. മാര്‍പാപ്പയുടെ ഭൗതികദേഹം നാളെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രധാന ഹാളിലാകും ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക.

ഭൗതികദേഹം ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പൊതു ദര്‍ശനത്തിന് വെക്കുന്ന ഹാളിലേക്ക് ഭൗതിക ദേഹം മാറ്റും. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കും. പ്രാദേശിക സമയം രാത്രി 8 മണിക്ക് ( ഇന്ത്യന്‍ സമയം രാത്രി 11.30 ) ശുശ്രൂഷ തുടങ്ങും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് വത്തിക്കാന്റെ ഭരണചുമതല താല്‍ക്കാലികമായി കര്‍ദിനാള്‍ കെവിന്‍ ഫെരെലിന് നല്‍കിയിട്ടുണ്ട്. നയ തീരുമാനങ്ങള്‍ ആവശ്യമായി വന്നാല്‍ കര്‍ദിനാള്‍ സഭ ചേര്‍ന്ന് തീരുമാനമെടുക്കും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. രാത്രിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കി.

ബെനഡിക് പതിനാറാന്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാര്‍ച്ച് 13ന് കത്തോലിക്കാ സഭയുടെ 266ാമത് മാര്‍പാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.

ഹോര്‍ഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാര്‍പാപ്പയായപ്പോള്‍ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായണ് ഫ്രാന്‍സിസെന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിച്ചത്.

Heart attack after stroke; Vatican officially confirms Pope’s cause of death