സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ചതിന് കോഫീ ഷോപ്പ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 23കാരനായ മനോജ് ആണ് അറസ്റ്റിലായത്. ബംഗളുരുവിലാണ് സംഭവം.
|
ബിഇഎൽ റോഡിലെ തേഡ് വേവ് കോഫീ ഷോപ്പിലെത്തിയ യുവതിയാണ് ശുചിമുറിയിലെ മാലിന്യപ്പെട്ടിയിൽ സ്ഥാപിച്ച മോബൈൽ ഫോൺ കണ്ടെത്തിയത്. ഫ്ളൈറ്റ് മോഡിൽ ഇട്ട ഫോണിൽ രണ്ടുമണിക്കൂറായി വീഡിയോ ചിത്രീകരിച്ചുവരികയായിരുന്നുവെന്നും യുവതി കണ്ടെത്തി.
മാലിന്യപ്പെട്ടിയിൽ ചെറിയ തുളയിട്ട് ഇതിനുള്ളിലൂടെ ഫോണിന്റെ കാമറ മാത്രം പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. യുവതി വിവരം പോലീസിനെ അറിയിക്കുകയും ഫോൺ പരിശോധിച്ച് കോഫീ ഷോപ്പ് ജീവനക്കാരനായ മനോജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം സംഭവത്തെ അപലപിച്ച തേഡ് വേവ് കോഫീ ജീവനക്കാരനെ പിരിച്ചുവിട്ടതായും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി. എത്രനാളായി ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചുവരികയായിരുന്നുവെന്നതടക്കമുള്ള വിവരം പോലീസ് പരിശോധിച്ചുവരികയാണ്.


