സുരക്ഷാ കാരണങ്ങളാല്‍ ബെംഗളൂരുവിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. പ്രതിഭാഗം അഭിഭാഷകന് ഹരജിക്കാരുമായി ആശയവിനിമയം നടത്താന്‍ ശരിയായ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യങ്ങള്‍ ജയിലില്‍ ഏര്‍പ്പെടുത്തി നല്‍കാനും സ്വകാര്യതയ്ക്കായി ഇവര്‍ക്കായി ഹെഡ്‌ഫോണുകള്‍ അനുവദിക്കണമെന്നും ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് ഉത്തരവിട്ടു.(highcourt denies petition filed by praveen nattaru murder case accused)
|
2023ല്‍ ബെലഗാവി ജിയിലിലേക്ക് മാറ്റപ്പെട്ടതിനെ തുടര്‍ന്ന് തങ്ങളില്‍ രണ്ടു തടവുകാര്‍ അവിടെ വച്ച് ആക്രമണത്തിനിരയായെന്ന് ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ബെലഗാവി ജയിലില്‍ സുരക്ഷിതര്‍ അല്ലാത്തതിനാല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
അതേസമയം ബെലഗാവിയില്‍ ഈ കേസിലെ തടവുകാര്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അതു മറ്റൊരാളെന്നും അഡ്വക്കേറ്റ് ജനറല്‍ ശശികിരണ്‍ ഷെട്ടി കോടതിയില്‍ പറഞ്ഞു. പ്രതികളെ ഒരിടത്തു പാര്‍പ്പിച്ചാല്‍ മറ്റു ഗൂഢാലോചനകള്‍ നടത്തുമെന്നും ഷെട്ടി ആരോപിച്ചു.
തടവുകാരെ സുരക്ഷിതമായി പാര്‍പ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചത്. ഒരുവര്‍ഷം മുമ്പ് ജയിലില്‍ നടന്ന അനിഷ്ടസംഭവം ഹരജിക്കാര്‍ക്ക് ഒരുമിച്ച് പാര്‍ക്കുന്നതിന് അര്‍ഹതയില്ലെന്നല്ല അര്‍ഥമാക്കുന്നതെന്നും മറിച്ച് അനിഷ്ടസംഭവങ്ങളൊന്നും ഇനി ഉണ്ടാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പുനല്‍കുകയായിരുന്നുവെന്നും ഹൈക്കോടതി ബെഞ്ച് പറഞ്ഞു.
2022 ജൂലൈ 26നാണ് ദക്ഷിണ കന്നഡയിലെ ബെല്ലാരയില്‍ ഭാരതീയ ജനത യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നട്ടാരു കൊല്ലപ്പെട്ടത്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ 21 പ്രവര്‍ത്തകരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. പോപുലര്‍ ഫ്രണ്ട് നിരോധന കാരണമായി ചൂണ്ടിക്കാട്ടിയവയില്‍ ആഭ്യന്തരമന്ത്രാലയം പ്രവീണ്‍ നട്ടാരു വധവും ഉയര്‍ത്തിക്കാട്ടിയിരുന്നു.





