യുവ എഴുത്തുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹരജിയിലാണ് ഹൈക്കോടതി നടപടി.
|
ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശമുണ്ടെന്നും അതിജീവിതയുടെ ഹരജിയില്‍ പറയുന്നു. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന് ലൈംഗിക പീഡനം നടത്തിയതെന്നും പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു. അച്ഛന് മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദം മൂലവുമാണ് പരാതി വൈകിയതെന്നും ഹരജിയില്‍ പറയുന്നുണ്ട്.
ഹരജി പരിഗണിച്ച കോടതി സിവിക് ചന്ദ്രന്റെ വിശദീകരണം തേടുകയായിരുന്നു. ഹരജി ഇനി പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി നല്‍കിയത്.
സാമൂഹിക പരിഷ്കർത്താവും, ജാതിരഹിത സമൂഹത്തിനു വേണ്ടി എഴുതുകയും പോരാടുകയും ചെയ്യുന്ന ആളാണ് പ്രതി. അത്തരം സന്ദർഭത്തിൽ പട്ടികജാതിക്കാരി സ്ത്രീയാണ് എന്നറിഞ്ഞു കൊണ്ട് പ്രതി പരാതിക്കാരിയെ തൊടുമെന്നും കെട്ടിപ്പിടിക്കുമെന്നും വിശ്വസിക്കാൻ കഴിയില്ല’- എന്നാണ് ജാമ്യം നൽകിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവിൽ പറയുന്നത്.



