14
Feb 2023
Sun
14 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നോ: അയോധ്യയിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ മുസ് ലിം വേഷമിട്ട ഹിന്ദു ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര അഹമ്മദ്‌നഗർ സ്വദേശികളായ അനിൽ രാംദാസ് ഘോഡ്‌കെ (32)യും ഭാര്യ വിദ്യാ സാഗർ ധോത്രേ(28)യുമാണ് അറസ്റ്റിലായത്.

ഈ മാസം രണ്ടിനാണ് യു.പിയിലെ പ്രയാഗ്‌രാജ് സ്വദേശി മനോജ് കുമാറിനെ ഇന്റർനെറ്റിലൂടെ വിളിച്ച് രാമക്ഷേതവും ഡൽഹി മെട്രോയും ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിമുഴക്കിയത്. ഡൽഹിയിൽനിന്ന് ബിലാൽ ആണ് വിളിക്കുന്നതെന്നായിരുന്നു പരിചയപ്പെടുത്തിയത്. മനോജിന്റെ പരാതിയിൽ ഡൽഹി സ്വദേശിയായ ബിലാൽ എന്ന വ്യക്തിയുടെ നമ്പറിൽനിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ബിലാൽ നിരപരാധിയാണെന്ന് പൊലിസിന് മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിലാണ് രാംദാസ് പിടിയിലായത്.

ഡൽഹി സ്വദേശിയായ ബിലാൽ എന്നയാളുടെ സഹോദരിയുമായി അനിൽ രാംദാസിന് മുമ്പ് അടുപ്പം ഉണ്ടായിരുന്നു. നേരത്തെ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി ഇയാളുമായി അകന്നു. തുടർന്ന് ബിലാലിന്റെ സഹോദരിയെ ഇയാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. വിഷയം അറിഞ്ഞതോടെ ബിലാലും ദമ്പതികളുംതമ്മിൽ വാക്കുതർക്കമുണ്ടായി. ഇനി സഹോദരിയുമായി ബന്ധപ്പെടരുതെന്ന് ബിലാൽ താക്കീതും ചെയ്തു. ഇതിന് പ്രതികാരമായാണ് ഇയാൾ ബിലാലിനെ കുടുക്കുക എന്ന ഉദ്ദേശത്തോടെ ബോംബ് ഭീഷണിമുഴക്കിയതെന്നാണ് അയോധ്യ സർക്കിൾ ഓഫിസർ (സി.ഒ) ശൈലേന്ദ്ര കുമാർ ഗൗതം പറഞ്ഞു.

പ്രതികളിൽനിന്ന് വിശുദ്ധ ഖുർആനിന്റെ രണ്ടുപകർപ്പുകളും തൊപ്പിയും പൊലിസ് കണ്ടെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക