ബംഗളൂരു: ദലിത് യുവാവിന് ഭക്ഷണം നിഷേധിച്ച ഹോട്ടലുടമ അറസ്റ്റിൽ. കർണാടകയിലെ ബെള്ളാരി കുരുഗൊഡു താലൂക്കിലെ ഗുട്ടിഗനൂർ ഗ്രാമത്തിലാണ് സംഭവം. മഹേഷ് എന്ന യുവാവിനാണ് ജാതിവിവേചനം നേരിടേണ്ടിവന്നത്. ഹോട്ടൽ അടച്ചിടേണ്ടിവന്നാലും ദലിതർക്ക് ഭക്ഷണം നൽകില്ലെന്ന് ഹോട്ടലുടമായ സ്ത്രീ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.
|
സംഭവം വിവാദമായതോടെ തങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയതായി കുരുഗൊഡു പൊലീസ് ഇൻസ്പെക്ടർ എം സുപ്രീത് പറഞ്ഞു. വീഡിയോ പഴയതാണെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുടമ ഗുരുബസവയ്യ, ഭാര്യ നാഗവേണി എന്നിവർക്കെതിരെ കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
ഇരയായ ദലിത് യുവാവ് മഹേഷിൽ നിന്ന് പരാതി സ്വീകരിച്ച് മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരെ പട്ടികജാതി- വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തത്. ഇരുവരെയും കുരുഗൊഡു ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നേരത്തെ, ചിക്കമംഗളൂരു താരീക്കരെ ഗൊല്ലറഹട്ടി ഗരുമാറാഡി ഗ്രാമത്തിൽ ദലിതർക്ക് അയിത്തം പ്രഖ്യാപിച്ചിരുന്നു. മേൽജാതിക്കാരുടെ വിലക്ക് മറികടന്ന് അടച്ചിട്ട ക്ഷേത്രത്തിൽ കടന്ന് ദലിതർ പൂജ നടത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തിരുന്നു.
ജനുവരി ഒന്നിന് ദലിത് യുവാവ് പ്രവേശിച്ചതിനെതുടർന്ന് ശുദ്ധികലശത്തിനായി കംബദ രംഗനാഥ സ്വാമി ക്ഷേത്രം, തിമ്മ ക്ഷേത്രം എന്നിവ അടച്ചിട്ടിരുന്നു. തുടർന്ന് അധികൃതരുടെ അകമ്പടിയോടെ ഗ്രാമത്തിൽ കടന്ന ദലിതർ കംബദ രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് പൂജ നടത്തി.





