കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിം ലീഗിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ നേതാവ്. ആർഎസ്എസ് നേതാക്കൾ ലീഗ് എംഎൽഎയുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ സത്യമാണെന്നും കുഞ്ഞാലിക്കുട്ടിയുടെ താൽപര്യപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും ലീഗ് പുറത്താക്കിയ മുൻ സെക്രട്ടറി കെ എസ് ഹംസ പറഞ്ഞു.
|
ലീഗിനെ ഇടത് പാളയത്തിൽ എത്തിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. ദീർഘകാല അടിസ്ഥാനത്തിൽ ഇത് ബിജെപിക്ക് ഗുണം ചെയ്യും. ചന്ദ്രിക പണമിടപാട് കേസിൽ ഇ.ഡിയെ സെറ്റിൽ ചെയ്തിട്ടുണ്ടെന്ന് കുഞ്ഞാലികുട്ടി പറഞ്ഞെന്നും കെ ടി ജലീലുമായി അദ്ദേഹം ഒത്തുതീർപ്പ് ഉണ്ടാക്കിയതായും കെ എസ് ഹംസ ആരോപിച്ചു.
ലീഗിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ എസ് ഹംസ രംഗത്തെത്തിയത്. സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്. ചന്ദ്രിക പണമിടപാട് കേസിൽ ഇ ഡിയെ താൻ സെറ്റിൽ ചെയ്തിട്ടുണ്ട് എന്ന് കുഞ്ഞാലികുട്ടി പാർട്ടി യോഗത്തിൽ പറഞ്ഞു.
ഇന്നലെ നടന്ന സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കും. സംസ്ഥാന കൗൺസിലിലേക്ക് മത്സരിക്കാതിരിക്കാനാണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്താക്കിയതെന്നും ഹംസ കൂട്ടിച്ചേർത്തു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹംസയെ ലീഗ് പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്ക സമിതിയുടെ ശുപാര്‍ശയില്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നടപടി സ്വീകരിച്ചത്.


