01
Sep 2023
Thu
01 Sep 2023 Thu

‘ഇന്ത്യ’ മുന്നണി ബഹിഷ്‌കരിക്കുക 4 ചാനലുകളെയും 14 അവതാരകരെയും; ഇതാണ് പട്ടിക

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ദേശീയതലത്തിലെ ബിജെപി വിരുദ്ധ ചേരിയായ ‘ഇന്ത്യ’ മുന്നണി ബഹിഷ്‌കരിക്കുക നാലു ചാനലുകളെയും 14 അവതാരകരെയും. റിപബ്ലിക് ഭാരത്, ടൈംസ് നൗ, സുദര്‍ശന്‍ ന്യൂസ്, ദൂരദര്‍ശന്‍ എന്നീ ചാനലുകളെയാണ് ബഹിഷ്‌ക്കരിക്കുക. കൂടാതെ ചില ചാനലുകളിലെ അവതാരകരുടെ പരിപാടികളിലും മുന്നണിയുടെ പ്രതിനിധികള്‍ പങ്കെടുക്കില്ല.

വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന നാല് ചാനലുകളെയും 14 അവതാരകരെയും ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഗോദി മീഡിയ എന്ന പേരില്‍ അറിയപ്പെടുന്ന, മോദി ഭരണകൂടത്തിനു വേണ്ടി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന മാധ്യമങ്ങളെയും ചാനല്‍ അവതാരകരെയും ബഹിഷ്‌ക്കരിക്കാനാണ് മുന്നണിയുടെ തീരുമാനമെന്നും മാധ്യമ വിഭാഗം അറിയിച്ചു.

ബഹിഷ്‌കരിക്കുന്ന അവതാരകര്‍ ഇവരാണ്:

ഗേനവിക കുമാര്‍(ടൈംസ് നെറ്റ്‌വര്‍ക്ക്), അര്‍ണബ് ഗോസ്വാമി(റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ്(ഡി.ഡി ന്യൂസ്), അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍(ന്യൂസ്18), അതിഥി ത്യാഗി(ഭാരത് എക്‌സ്പ്രസ്), സുധീര്‍ ചൗധരി, ചിത്ര തൃപാഠി(ആജ് തക്), റുബിക ലിയാഖത്(ഭാരത്24), ഗൗരവ് സാവന്ത്, ശിവ് അരൂര്‍(ഇന്ത്യ ടുഡേ), പ്രാച്ഛി പരാശ്വര്‍((ഇന്ത്യ ടി.വി), സുശാന്ത് സിന്‍ഹ(ടൈംസ് നൗ നവഭാരത്).

തുടക്കത്തില്‍ ഏതാനും മാസത്തേക്കായിരിക്കും ബഹിഷ്‌ക്കരണം. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുനഃപരിശോധിക്കും. ഒരു പുരോഗതിയുമില്ലെങ്കില്‍ ഇത്തരം ചാനലുകള്‍ക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമുണ്ടാകുമെന്ന് മാധ്യമ വിഭാഗത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ന്യൂസ് ലോന്‍ഡ്രി’ റിപോര്‍ട്ട് ചെയ്തു.

ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ 12 പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.