18
Nov 2023
Sun
18 Nov 2023 Sun

ഫലസ്തീനിലെ അനധികൃത ഇസ്രായേൽ കുടിയേറ്റത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശത്തും അധിനിവേശ സിറിയൻ ഗോലാനിലുമുള്ള അനധികൃത കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്ന യുഎൻ പ്രമേയത്തെ ഇന്ത്യയടക്കമുള്ള 145 രാജ്യങ്ങളാണ് അനുകൂലിച്ചത്. നവംബർ ഒമ്പതിനാണ് കരട് പ്രമേയം അംഗീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘കിഴക്കൻ ജറുസലേം ഉൾപ്പെടെ അധിനിവേശ ഫലസ്തീൻ പ്രദേശത്തും അധിനിവേശ സിറിയൻ ഗോലാനും ഉൾപ്പെടെയുള്ള ഇസ്രായേൽ സെറ്റിൽമെന്റുകൾ’ എന്ന തലക്കെട്ടിലുള്ള യുഎൻ കരട് പ്രമേയം വൻ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. അമേരിക്കയുൾപ്പെടെ ഏഴ് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുഎസ്, കാനഡ, ഹംഗറി, ഇസ്രായേൽ, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്.

ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ ഉടനടി മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കഴിഞ്ഞ മാസം യുഎൻ ജനറൽ അസംബ്ലിയിൽ ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഹമാസിനെക്കുറിച്ച് ഒരു പരാമർശവും നടത്താത്തതിനാലായിരുന്നു വിട്ടുനിൽക്കൽ. ‘സിവിലിയൻമാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കുക’ എന്ന തലക്കെട്ടിലുള്ള അന്നത്തെ പ്രമേയത്തെ 120 രാജ്യങ്ങൾ അനുകൂലിച്ചു. 14 എതിർക്കുകയും 45 രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു.