21
Jul 2023
Wed
21 Jul 2023 Wed

ദോഹ: ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍, ഖത്തറിലെ ഇന്ത്യന്‍ എംബസി നിയമസഹായത്തിനായി ചെലവഴിച്ചത് 8.41 കോടി രൂപ. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 11,254% വര്‍ധനവാണ് തുകയിലുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 11 മാസമായി ഖത്തര്‍ തടങ്കലില്‍ കഴിയുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ കേസാണ് അഭൂതപൂര്‍വമായ ഈ വര്‍ധനവിന് കാരണം എന്ന് കരുതപ്പെടുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് വിദേശകാര്യമന്ത്രാലയമാണ് ലോക്‌സഭയില്‍ കണക്കുകള്‍ വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകമെമ്പാടുമുള്ള 119 ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍(ഐസിഡബ്ല്യുഎഫ്) നിന്ന് 2019 മുതല്‍ ജൂണ്‍ 2023 വിനിയോഗിച്ച ഫണ്ടുകളുടെ വിശദമായ വിവരങ്ങള്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് രേഖാമൂലം കൈമാറിയത്.

മന്ത്രി നല്‍കിയ വിശദാംശങ്ങള്‍ പ്രകാരം, ദോഹയിലെ ഇന്ത്യന്‍ എംബസി നല്‍കിയ സാമ്പത്തിക സഹായം 2019-ല്‍ 1.87 ലക്ഷം രൂപ ആയിരുന്നു. 2020-ലെ കോവിഡ് മഹാമാരി വര്‍ഷത്തില്‍ സാമ്പത്തിക സഹായം 26,000 രൂപയായി കുറഞ്ഞിരുന്നു. 2021ല്‍ ഇത് 1.79 ലക്ഷം രൂപയായി ഉയര്‍ന്നു. 2022ല്‍ തുക 7.4 ലക്ഷം രൂപയായി വര്‍ധിച്ചു. പക്ഷേ നടപ്പുവര്‍ഷത്തെ സാമ്പത്തിക സഹായം ഇതെല്ലാം കടത്തിവെട്ടി. 2023ലെ ആദ്യ ആറുമാസം കൊണ്ട് ദോഹയിലെ ഇന്ത്യന്‍ എംബസി 8.41 കോടി രൂപയാണ് ചെലവഴിച്ചത്.