തെല്‍ അവിവ്: ഗസയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടെങ്കിലും കൃത്യമായ മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, 200ലേറെ പേര്‍ ആക്രമണത്തില്‍ മരിച്ചുവെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ഓര്‍ത്തഡോക്സ് പ്രതിനിധി പറഞ്ഞു. ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയമായ സെന്‍റ് പോർഫിറിയസിന് നേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്.
|
യുദ്ധത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായ ഇടമാണ് സെന്‍റ് പോർഫിറിയസ് ചര്‍ച്ച്. 500ലേറെ പേരാണ് ഇവിടെ അഭയം തേടിയിരുന്നത്. ക്രൈസ്തവരും മുസ്‌ലിംകളും ഈ പള്ളിയിൽ അഭയം തേടിയിരുന്നു. 1600 വര്‍ഷം പഴക്കമുള്ള പളളിയാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ഡസൻ കണക്കിന് ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
നിരവധി സ്ത്രീകളും സ്ത്രീകളും കുട്ടികളും ദേവാലയത്തില്‍ ഉണ്ടായിരുന്നുവെന്ന് ഗ്രീക്ക് പബ്ലിക് മീഡിയയായ ഇആർടി റിപ്പോർട്ട് ചെയ്തു. ദേവാലയ പരിസരത്ത് അഭയം തേടിയവരില്‍ യുദ്ധത്തിന്‍റെ ഇരകളുമുണ്ടെന്ന് ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഇസ്രായേലി വ്യോമാക്രമണത്തെ ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാട്രിയാർക്കേറ്റ് അപലപിച്ചു. ‘ഗസ നഗരത്തിലെ ദേവാലയ വളപ്പിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തെ ജറുസലേമിലെ ഓർത്തഡോക്സ് പാട്രിയാർക്കേറ്റ് ശക്തമായി അപലപിക്കുന്നു. കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വീട് നഷ്ടപ്പെട്ട നിരപരാധികളായ പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാൻ അവർ നൽകുന്ന അഭയകേന്ദ്രങ്ങൾക്കൊപ്പം പള്ളികളെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെന്ന് പാട്രിയാർക്കേറ്റ് ഊന്നിപ്പറയുന്നു’.
1150-നും 1160-നും ഇടയിൽ നിർമിച്ചതും അഞ്ചാം നൂറ്റാണ്ടിലെ ഗസ ബിഷപ്പിന്‍റെ പേരിലുള്ളതുമായ സെന്‍റ് പോർഫിറിയസ് ചർച്ച്, ചരിത്രപരമായി ഗസയിലെ ഫലസ്തീനികളുടെ തലമുറകൾക്ക് ഭീതിയുടെ കാലത്ത് ആശ്വാസം നൽകിയിട്ടുണ്ട്. ഈ പ്രദേശത്തെ പുരാതനവും വലുതുമായ ആരാധനാലയമാണ് സെന്‍റ് പോർഫിറിയോസ് ചർച്ച്. ലോകത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വ്യത്യസ്തമായ വാസ്തുവിദ്യ ദേവാലയത്തിന്‍റെ പ്രത്യേകതയാണ്. ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് നിര്‍മിച്ച പള്ളിയുടെ ചുമരുകള്‍ ശൈത്യകാലത്ത് ചൂടും വേനൽക്കാലത്ത് തണുപ്പും നൽകുന്നു.
യുദ്ധത്തിന്‍റെ തുടക്കം മുതൽ, ആയിരക്കണക്കിന് ഭവനങ്ങൾ, പള്ളികൾ, സ്‌കൂളുകൾ, ഐക്യരാഷ്ട്രസഭയുടെ അഭയകേന്ദ്രങ്ങൾ എന്നിവയെ ഇസ്രായേൽ ലക്ഷ്യമിടുകയാണ്. ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 3,900 ഫലസ്തീനികൾ കൊല്ലപ്പെടുകയും 13,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ്, തെക്കൻ ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്‍റെ ഫലമാണ് ആക്രമണമെന്ന് ഇസ്രായേൽ സർക്കാരും സൈന്യവും പറയുന്നു.


