കോഴിക്കോട്: മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സിപിഎം നേതാവ് കെ അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി. രാഷ്ട്രീയ ദുഷ്ടലാക്കിൽ കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്തിയ സിപിഎമ്മിന്റെ തനിനിറമാണ് ഇടയ്ക്കിടെ പുറത്തുചാടുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പറഞ്ഞു. പുരോഗമനത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
മലപ്പുറത്തെ മുസ്‍ലിം പെൺകുട്ടികൾ വിദ്യാഭ്യാസപരമായി വളർന്നുവെന്നും അതിന്റെ ഭാഗമായി തലയിൽനിന്നു തട്ടമൊഴിവാക്കിയെന്നും യുക്തിവാദി സമ്മേളനത്തിൽ സിപിഎം നേതാവ് പ്രസംഗിച്ചിരിക്കെ, വിദ്യാഭ്യാസത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും മലപ്പുറത്തെ കുറിച്ചും സിപിഎമ്മിന്റെ നിലപാടെന്താണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
കുറച്ചുകാലങ്ങളായി രാഷ്ട്രീയദുഷ്ടലാക്കിൽ കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്തിയ സിപിഎമ്മിന്റെ തനിനിറമല്ലേ ഇടയ്ക്കിടെ ഈ പുറത്തുചാടുന്നത്? ഒരു മതവിഭാഗത്തിന്റെ മാത്രം മതപരമായ സ്വത്വത്തോട് മാത്രമെന്തിനാണ് സിപിഎമ്മിന് ഈ അസ്‌ക്യത? മലപ്പുറത്തെ പെൺകുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ മലപ്പുറം ജില്ലയെക്കുറിച്ച് സിപിഎമ്മിന്റെ പുരോഗമന കാഴ്ചപ്പാടെന്നും അദ്ദേഹം ചോദിച്ചു.





