എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു. എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ എറണാകുളം പ്രസ് ക്ലബ്ബിൽ വിശദീകരിക്കുകയായിരുന്നു നേതാക്കൾ.
|
ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസിനൊപ്പം 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജെ. ഡി. എസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു. ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടുകൾ ശക്തിപ്പടുത്തുവാനും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 12,13 തീയതികളിൽ എറണാകുളത്ത് നടത്തും. അതിന് മുന്നോടിയായി ജില്ലാ കമ്മിറ്റികളും നിയോജക മണ്ഡലം കമ്മിറ്റികളും പുന സംഘടിപ്പിക്കും. പോഷക സംഘടനാ സംവിധാനം പുന ക്രമീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
പാർട്ടിയുടെ മുന്നണി പ്രവേശന ആവശ്യത്തോട് അനൂകൂല നിലപാട് എൽഡിഎഫ് എടുക്കാത്ത പക്ഷം വരാനിരിക്കുന്ന വയനാട് ലോക്സഭ,ചേലക്കര, പാലക്കാട് നിയമസഭ ഉപ തിരഞ്ഞെടുപ്പുകളിൽ ജനതാദൾ എസ് സ്വന്തമായി സ്ഥാനാർഥികളെ നിർത്തി മത്സര രംഗത്ത് ഉണ്ടാവുമെന്നും നേതാക്കൾ പറഞ്ഞു. ജനതാദൾ എസിന്റെ അസ്തിത്വം സംരക്ഷിക്കാനും സംഘടനാ സാന്നിധ്യം ഉറപ്പുവരുത്താനും പാർട്ടിയെ സംബന്ധിച്ചു അത്തരം ഒരു തീരുമാനം നിർബന്ധമായും കൈകൊള്ളണമെന്ന് ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഴുവൻ അംഗംങ്ങളും ഏകകണ്ഠമായി അവശ്യപ്പെട്ടുവെന്നും നേതാക്കൾ പറഞ്ഞു. ജനതാദൾ എസ് ദേശീയ പ്രസിഡന്റ് മുൻ മന്ത്രി സി.കെ നാണു,സംസ്ഥാന പ്രസിഡന്റ് ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവർ പങ്കെടുത്തു.





