കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി. ഹാദിയ പുനർവിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും വീട്ടുതടങ്കലിൽ അല്ലെന്നുമുള്ള പൊലീസ് റിപോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഹരജി തള്ളിയത്. മുൻ ഭർത്താവുമായി വിവാഹമോചിതയായ താൻ പുനർവിവാഹിതയായെന്നും ഭർത്താവിനൊപ്പം തിരുവനന്തപുരത്ത് താമസിച്ചുവരികയാണെന്നും തടങ്കലിൽ അല്ലെന്നുമുള്ള ഹാദിയയുടെ മൊഴിയും പൊലീസ് കോടതിയിൽ ഹാജരാക്കുകയുണ്ടായി. ജസ്റ്റിസുമാരായ അനു ശിവരാമൻ, സി പ്രതീപ് കുമാർ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് അശോകന്റെ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ചത്.
|
മകളെ കാണാനില്ലെന്നും ഹാദിയ മലപ്പുറം ഒതുക്കങ്ങലിൽ നടത്തിയിരുന്ന ക്ലിനിക്ക് അടഞ്ഞുകിടക്കുകയാണെന്നും അവളുടെ ഭർത്താവ് ഷഫിൻ ജഹാനും മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവരും ഹാദിയയെ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നുമാണ് അശോകൻ ഹരജിയിൽ ആരോപിച്ചത്.
അതേസമയം ഹരജിയിലെ ആരോപണങ്ങൾ നിഷേധിച്ചു ഹാദിയ മീഡിയ വൺ ചാനലിൽ അഭിമുഖം നൽകിയിരുന്നു. ഷഫിൻ ജഹാനുമായുള്ള വിവാഹബന്ധം മുന്നോട്ടുപോവാനാവാത്തതിനാൽ തങ്ങൾ പരസ്പരസമ്മതത്തോടെ വേർപെടുത്തുകയായിരുന്നുവെന്നും ഇതിനു ശേഷം താൻ പുനർവിവാഹിതയാവുകയായിരുന്നുവെന്നും ഹാദിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അച്ഛനെ സംഘപരിവാർ ആയുധമാക്കുകയാണെന്നും താൻ പുനർവിവാഹിതയായി തിരുവനന്തപുരത്ത് കഴിയുന്നതടക്കമുള്ള കാര്യങ്ങൾ അദ്ദേഹത്തിനും വീട്ടുകാർക്കും അറിയാമെന്നും ഹാദിയ ചൂണ്ടിക്കാട്ടിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





