കൊച്ചി: ‘ദ കേരള സ്റ്റോറി’ സിനിമ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ ഹൈകോടതി തള്ളി. ‘ദ കേരള സ്റ്റോറി’ ചരിത്രം പറയുന്ന സിനിമയല്ല, മറിച്ച് വെറും കഥയാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. കേരളം മതേതരത്വം ഉയർത്തിക്കാട്ടുന്ന സംസ്ഥാനമാണ്. മതേതരസ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചോളും. സിനിമ കാണാതെ വിമർശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
|
സിനിമ നടത്തിയത് തെറ്റായ വിവരണമാണെന്ന ഹരജിക്കാരുടെ വാദത്തിന്, നിയമപരമായ അതോറിറ്റി സിനിമ പരിശോധിച്ചതല്ലേ എന്നും സിനിമയുടെ ട്രെയ്ലർ നവംബറിൽ ഇറങ്ങിയിട്ടും അവസാന നിമിഷമാണ് കോടതിയിൽ വന്നതെന്നുമായിരുന്നു കോടതിയുടെ മറുപടി. കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജികൾ പുനഃപരിശോധിക്കേണ്ടതില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് പ്രദർശനാനുമതി നൽകിയതെന്നും സെൻസർ ബോർഡ് ഹൈകോടതിയെ അറിയിച്ചു.
കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു ആരോപണ വിധേയമായ ടീസർ പിൻവലിക്കുമെന്നു നിർമാണ കമ്പനി സൺഷൈൻ പിക്‌ചേഴ്‌സ് അറിയിച്ചത് ഹൈക്കോടതി രേഖപ്പെടുത്തി. യഥാർഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കൽപിക കഥയാണെന്ന് ഉൾപ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്മറിൽ ഉണ്ടെന്നു കമ്പനി അറിയിച്ചത് ഹൈക്കോടതി പരിഗണിച്ചു.
മതേതരസ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. സാങ്കൽപിക ചിത്രമാണത്. ചരിത്രസിനിമയല്ലെന്ന് കോടതി പറഞ്ഞു. നവംബറിലാണ് ടീസർ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ എന്നും കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശികളായ അഡ്വ. വി.ആർ.അനൂപ്, തമന്ന സുൽത്താന, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി എന്നിവരാണു കഴിഞ്ഞ ദിവസം ഹർജികൾ നൽകിയത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.വി.മുഹമ്മദ് റസാക്ക്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ശ്യാം സുന്ദർ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.


