കൊച്ചി: തിയറ്ററുകളിൽ പ്രദർശനം നടക്കുന്ന സിനിമയെ മോശമാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി പൊലീസ്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി.
|
എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. ഒമ്പത് പേർക്കെതിരെയാണ് കേസ്. ഇതിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും ഉൾപ്പെടും.
നേരത്തെ റിലീസിങ് ദിനത്തിൽ തിയറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹരജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫല്‍ ആയിരുന്നു ഹരജി നല്‍കിയത്. ഇതേത്തുടര്‍ന്ന് സിനിമയുടെ റിലീസിന് ശേഷം ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് വ്യ.ക്തമാക്കിയിരുന്നു.
റിലീസിങ് ദിനത്തിൽ തിയറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹരജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാടറിയിച്ചത്. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എവിടെയായിരുന്നുവെന്നും ചോദിച്ചിരുന്നു.
ഫോൺ കൈയിലുള്ളവർക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്മെയിലിങ് നടത്തുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചിരുന്നു.





